ആനക്കല്ലുംപാറ അപകടത്തില്‍ മരിച്ച യുവതിയുടെ ഖബറടക്കം ഇന്ന്

തിരുവമ്പാടി : കക്കാടംപൊയില്‍ റോഡിലെ ആനക്കല്ലുംപാറയില്‍ ഇന്നലെ വൈകിട്ട് കാര്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച യുവതിയുടെ ഖബറടക്കം ഇന്ന്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് കക്കാടംപൊയിലില്‍ നിന്നും ചുരം ഇറങ്ങി വരുകയായിരുന്ന നിലമ്പൂർ രജിഷ്ട്രേഷനിലുള്ള മാരുതി സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് അപകടത്തിൽപ്പെടുന്നത്.പരിക്കേറ്റവരെ ഉടൻ അരീക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യുവതിയെ രക്ഷിക്കാനായില്ല.
കൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത്പറമ്പ് സ്വദേശിനി ഫാത്തിമ മഖ്ബൂല(21) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന കല്ലുരുട്ടി ചക്കിട്ടക്കണ്ടി സ്വദേശി മുഹമ്മദ് മുന്‍ഷിഖ്(23) പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കൂമ്പാറ-കക്കാടംപൊയില്‍ റോഡിലെ സ്ഥിരം അപകട മേഖലയില്‍ തന്നെയാണ് അപകടമുണ്ടായത്. കാറിന്റെ ബ്രേക്കിന്റെ തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഓട്ടോ ഡ്രൈവറായ കുന്നത്ത്പറമ്പ് ഷുക്കൂറിന്റെയും സലീനയുടെയും മകളാണ്. സഹോദരി: ശിഫ.
മയ്യത്ത് നിസ്കാരം വൈകുന്നേരം 4 മണിക്ക് മുക്കിലങ്ങാടി ജുമാ മസ്ജിദിൽ