
വിജാതീയ ധ്രുവങ്ങൾ.. അവസാന ഭാഗം. വിവാഹശേഷം അനിലും ലക്ഷ്മിയും സൽക്കാരത്തിന് ഹാജിയാരുടെ വീട്ടിൽ വിരുന്നിന് വന്നിരുന്നു. വീടും പല രീതിയിൽ അലങ്കരിച്ച വീടിന്റെ അകവും കണ്ട് ലക്ഷ്മി അന്താളിച്ചു പോയി. കൊട്ടാര സദൃശ്യമായ അത്രയും വലിയ ഒരു വീട് കാണുന്നതും അവിടെ അതിഥിയായി പോയതും ലക്ഷ്മിക്ക് മറക്കാൻ കഴിയാത്ത ഒരു അനുഭവമായിരുന്നു.. ആ വീടിനോട് ചേർന്നുള്ള പത്തായപുരയ്ക്ക് അനിലിന്റെ വീടിനേക്കാൾ സൗകര്യമുണ്ടായിരുന്നു..വീട്ടുകാരോട് മുഷിഞ്ഞ് വീട് വിട്ടിറങ്ങിയ അനിലിന്റെ സ്നേഹത്തിന് പാത്രമാകാൻ ലക്ഷ്മി ശ്രമിച്ചുകൊണ്ടിരുന്നു.. അവളോട് പറയാതെയും അവളറിയാതെയും അച്ഛനും അമ്മയ്ക്കും ചിലവിനും അനിയത്തിയുടെ പഠനത്തിനും അനിൽ സഹായിച്ചു.. ഒന്നിനും പരിഭവമോ പരാതിയോ ഇല്ലാത്ത അനിൽ സുഖമായി ഉറങ്ങാൻ തുടങ്ങി.
ലക്ഷ്മിക്ക് തന്നോടുള്ള സ്നേഹം വ്യക്തമായി അറിയാവുന്ന അവൻ അവൾക്കെല്ലാ സ്വാതന്ത്ര്യവും കൊടുത്തു.. ഷഫ്നയും ലക്ഷ്മിയും പരിചയപ്പെട്ടെങ്കിലും കൂടുതലൊന്നും സംസാരിച്ചിരുന്നില്ല. വിഷാദ രോഗത്തിന്റെ കൊടുമുടിയിലായ ഷഫ്നയ്ക്ക് പ്രത്യേകിച്ചൊന്നും സംസാരിക്കാനുണ്ടായിരുന്നില്ല..ലക്ഷ്മിക്കാണെങ്കിലോ എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കണം.. വല്ലപ്പോഴും മാത്രം കണ്ടിരുന്ന ഷഫ്ന ഒന്നോ രണ്ടോ വാക്കുകളിൽ മാത്രം സംസാരിച്ചിരുന്നത് കൊണ്ട് താൻ എന്തെങ്കിലും സംസാരിച്ചാലോ ചോദിച്ചാലോ അവൾക്ക് ഇഷ്ടമായില്ലെങ്കിലോ എന്ന് കരുതി ലക്ഷ്മിയും കൂടുതലൊന്നും സംസാരിച്ചില്ല.. ലക്ഷ്മിയുടെ രണ്ടു വയസ്സുള്ള മകൾ പാറുവും ഷഫ്നയുടെ മകൾ ചിന്നുവും ,ഒന്നര രണ്ട് വയസ്സ് അവൾക്കും ഉണ്ടാകും, പരസ്പരം സുഹൃത്തുക്കളായി… വീട്ടുകാരുടെ കണ്ണ് തെറ്റിയാൽ ചിന്നു മോൾ പാറുവിനെ തേടി ലക്ഷ്മിയുടെ വീട്ടിൽ വരും. അല്ലെങ്കിൽ പാറുവിന്റെ അടുത്ത് പോകാൻ ചിന്നു വാശിപിടിച്ച് കരയും. പാറുവിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല..
ആ ഇടയ്ക്കാണ് ആയിഷുമ്മു അവരുടെ മകളുടെ പ്രസവത്തിനായി അവരുടെ കാസർകോട്ടുള്ള വീട്ടിലേക്ക് പോയത്.. എല്ലാ സമയവും കുഞ്ഞിനെ നോക്കിയിരുന്ന അവർ പോയപ്പോൾ കുഞ്ഞിനെ പരിപാലിക്കേണ്ട ചുമതല ഷഫ്നക്കായി. അതവൾക്ക് ഒരു ആശ്വാസവുമായി.. കുഞ്ഞുങ്ങൾ മുഖേന ലക്ഷ്മിയും ഷഫ്നയും പരസ്പരം സംസാരിച്ചു തുടങ്ങി. ലക്ഷ്മിയുടെ ഭയമെല്ലാം പോയി അവൾ വാതോരാതെ സംസാരിച്ചു.. സമാന പ്രായക്കാരായ ലക്ഷ്മിയും ഷഫ്നയും സുഹൃത്തുക്കളായി.. അവരുടെ കൂട്ട് കണ്ട് ലക്ഷ്മി ഷഫ്നയോട് എന്തെങ്കിലും ആവശ്യപ്പെടുകയോ , അവൾ കൊടുക്കുന്നത് വിധേയത്വത്തോടെ സ്വീകരിക്കുകയോ ചെയ്യുമോ എന്ന് അനിൽ ഭയപ്പെട്ടു.. അനിൽ അവളോട് പറഞ്ഞു,”നീ അവളോട് എന്തെങ്കിലും ആവശ്യപ്പെടുകയോ അവൾ ഔദാര്യമായി തരുന്നത് എന്തെങ്കിലും വാങ്ങിക്കുകയോ ചെയ്താൽ ഞാൻ ഇല്ലാണ്ടാവും, ഒരാളുടെ മുമ്പിലും ഒന്നിനും കൈനീട്ടി ശീലമില്ലാത്ത എനിക്കത് ആത്മഹത്യപരമായിരിക്കും”..”അനിയേട്ടൻ എന്നെപ്പറ്റി അങ്ങനെയാണോ കരുതിയിരിക്കുന്നത്, അതൊക്കെ എനിക്ക് അറിയാം”.. അവളുടെ ആ വാക്കുകൾ അനിലിന് ആശ്വാസം പകരുന്നതായിരുന്നു.. ലക്ഷ്മിയുടെ കഥകൾ, അവളുടെ ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലവും അച്ഛനും അമ്മയും കെട്ടിച്ചു വിട്ട ചേച്ചിമാരും തേയില നുള്ളാൻ പോകുന്നതും അച്ഛന്റെ മദ്യപാനവും ജീവിതത്തിൽ സന്തോഷമായി ഒന്നും നടക്കില്ല എന്ന് ചിന്തിച്ചതും എല്ലാംകൊണ്ടും യോഗ്യനായ അനിലിനെ ഭർത്താവായി ലഭിച്ചതും ലക്ഷ്മി ഒരു കഥ പറയും പോലെ ഷഫ്നയോട് പറഞ്ഞു..
അത്യധികം ആഹ്ലാദത്തോടും സന്തോഷത്തോടും ഒരു കഥ കേൾക്കുന്ന കുഞ്ഞിനെ പോലെ ഷഫ്ന അതെല്ലാം കേട്ടിരുന്നു..ലക്ഷ്മി അനുഭവിച്ച ദാരിദ്ര്യവും കഷ്ടപ്പാടും അറിഞ്ഞതുകൊണ്ട്, അവൾക്ക് വിഷമമാകുമോ എന്ന് കരുതി, ലക്ഷ്മിക്കെന്നല്ല ആർക്കും അവിശ്വസനീയമായി തോന്നുന്ന പണം കൊണ്ട് മാത്രം നേടാവുന്ന പല കാര്യങ്ങളും താൻ അനുഭവിച്ചത് ഷഫ്ന ലക്ഷ്മിയോട് പറഞ്ഞില്ല.. ഷാഫ്ന അവളുടെ ഭർത്താവ് നജീബിനെ പറ്റി ഒരു അസ്വസ്ഥതയോടെയാണ് സംസാരിച്ചിരുന്നത്.. അനിൽ പറഞ്ഞ് എല്ലാവർക്കും പ്രിയങ്കരനായ നജീബിനെ ലക്ഷ്മിക്ക് അറിയാം. ഇവിടെ താമസമാക്കിയിട്ട് മൂന്ന്മൂന്നര മാസമായി. വളരെ സ്നേഹത്തോടും ബഹുമാനത്തോടും അനിലിനോടും തന്നോടും വീട്ടുജോലിക്കാരോടും മറ്റുള്ളവരോടും ഇടപഴകിയിരുന്ന നജീബ് ലക്ഷ്മിയുടെ മനസ്സിലും ഇടം നേടിയിരുന്നു..ഷഫ്നയുമായിട്ടോ മറ്റാരെങ്കിലുമായിട്ടോ നജീബ് ഉച്ചത്തിൽ സംസാരിക്കുന്നതു പോലും തൊട്ടടുത്ത് താമസിക്കുന്ന ലക്ഷ്മി കണ്ടിട്ടോ കേട്ടിട്ടോ ഇല്ല.. എന്നിട്ടും ഷഫ്നയുടെ സംസാരത്തിലെല്ലാം നജീബിനോടുള്ള അവളുടെ അനിഷ്ടം പ്രകടമായിരുന്നതുകൊണ്ട് ലക്ഷ്മി ഷഫ്നയോട് ചോദിച്ചു.”നീയും നജീബും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? “.. മടിച്ചുമടിച്ചാണെങ്കിലും ഷഫ്ന അവളുടെ വിഷമങ്ങളെല്ലാം ലക്ഷ്മിയോട് പറഞ്ഞു.. നജീബ് ഒരു യന്ത്രം പോലെ പണത്തിനും അതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അന്തസ്സിനും പ്രശസ്തിക്കും വേണ്ടി അഹോരാത്രം കഠിനാധ്വാനം ചെയ്യുന്നതും തന്നോടൊന്ന് സംസാരിക്കാനോ തന്നെ മനസ്സിലാക്കാനോ ശ്രമിക്കാത്തതും സമയമില്ലാത്തതും തന്നെ തീർത്തും ഒറ്റപ്പെടുത്തിയെന്നും ജീവിക്കാനുള്ള മോഹം തന്നെ ഇല്ലാതായെന്നും ഷഫ്ന സങ്കടത്തോടെ ലക്ഷ്മിയോട് പറഞ്ഞു..
ലക്ഷ്മിക്ക് അവളോട് എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു. എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും പൂർണ്ണതയിൽ എത്തിയില്ല..തന്റെ വിഷമങ്ങളെല്ലാം മറ്റൊരാളോട് പങ്കുവെച്ചപ്പോൾ ഷഫ്നയുടെ മനസ്സ് ഇരുണ്ടുമൂടിയ കാർമേഘം മഴയായി പെയ്തൊഴിഞ്ഞ തെളിഞ്ഞ ആകാശം പോലെയായി.. അനിലും നജീബും സമപ്രായക്കാരും ഒരുമിച്ച് ഷട്ടിൽ കളിക്കാനും ഓഫീസിലും പോയിരുന്നതുകൊണ്ട് അനിലിന് ഷഫ്നയെ സഹായിക്കാൻ കഴിയും എന്ന് കരുതി ലക്ഷ്മി ഷഫ്ന പറഞ്ഞതെല്ലാം അനിലിനോട് പറഞ്ഞു.. വല്ലപ്പോഴും മാത്രം വെളിയിൽ കണ്ടിരുന്ന, തന്നോടോ മറ്റുള്ളവരോടോ സംസാരിക്കുകയോ മറ്റോ ചെയ്തിരുന്നില്ലാത്ത ഷഫ്നയെ അനിൽ കൂടുതൽ ശ്രദ്ധിച്ചിരുന്നില്ല. വലിയ വീട്ടിലെ കുട്ടിയല്ലേ അവൾക്ക് നമ്മളെയൊന്നും ബോധിച്ചു കാണില്ല എന്ന് കരുതിയിരുന്ന അനിലിന് ലക്ഷ്മി പറഞ്ഞത് കേട്ടപ്പോൾ വിഷമം തോന്നി.. വളരെ നല്ലവനായ നജീബിന്റെ കൃത്യനിഷ്ഠതയും കഠിനാധ്വാനവും നേരിട്ട് അറിയാവുന്ന അനിലിന്, ഇങ്ങനെ ഒരു അപാകത അവന് ഉള്ളതായി അറിയില്ല… അനിൽ ലക്ഷ്മിയോട് പറഞ്ഞു ” നീ അവളോട് പറ, അവനെയും കൂട്ടി ഒരു കൗൺസിലിങ്ങിന് പോകാൻ, വളരെ നിസ്സാരമായ പ്രശ്നമാണ് ഇതെന്നും”…
അന്ന് രാത്രി ലക്ഷ്മിക്ക് ഉറക്കം വന്നില്ല. ഷഫ്നയുടെ സങ്കടം കേട്ടത് കൊണ്ട് മാത്രമല്ല മറ്റെന്തൊക്കെയോ കൂടി ചിന്തിച്ചിട്ടായിരുന്നു അത്.. പണം ആവശ്യങ്ങൾക്ക് വിനിയോഗിക്കാനുള്ളതാണെന്നും പണമല്ല സന്തോഷത്തിന്റെയും സമാധാനത്തിന്റെയും താക്കോൽ എന്നും ലക്ഷ്മി ചിന്തിച്ച് തുടങ്ങിയത് അന്നുമുതലായിരുന്നു.. സ്ഥിരമായി ലഭിക്കുന്നത് കൊണ്ട് , മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറഞ്ഞതുപോലെ, അനിലിന്റെ സ്നേഹം പൂർണ്ണാർത്ഥത്തിൽ മനസ്സിലാക്കാൻ ലക്ഷ്മിക്ക് കഴിഞ്ഞിരുന്നില്ല.. അനിൽ തന്നെ സ്നേഹിക്കുന്നത് എത്രത്തോളമെന്ന് അവൾ അന്ന് ആദ്യമായിട്ട് തിരിച്ചറിഞ്ഞു..അവളോട് ഒരുപാട് സംസാരിക്കുകയും തമാശ പറയുകയും തല്ലു കൂടുകയും ചെയ്യുന്ന അനിലിനെ “എന്റെ അനിയേട്ടൻ” എന്ന അഹങ്കരത്തോടെ കൂട്ടിപ്പിടിച്ച് കിടന്ന് ലക്ഷ്മി നേരം വെളുപ്പിച്ചു.. ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു… ചിന്നു മോളും പാറുക്കുട്ടിയും നല്ല കളിക്കൂട്ടുകാരായി. ഒരു പാത്രത്തിൽ നിന്നു തന്നെ ലക്ഷ്മിയും ഷഫ്നയും കുട്ടികൾക്ക് ഭക്ഷണം വാരി കൊടുത്തു..ഷഫ്നയ്ക്ക് ഒരു ഉന്മേഷവും ഉണർവും ആത്മവിശ്വാസവുമൊക്കെ വന്നുതുടങ്ങി.. ലക്ഷ്മിയിലെ മാറ്റങ്ങൾ അനിലിനെ സന്തോഷിപ്പിച്ചു..ലക്ഷ്മിയും ഷഫ്നയും 15 കിലോമീറ്റർ അപ്പുറത്തുള്ള അനിലിന്റെ വീട്ടിൽ വിരുന്ന് പോയി, ഷഫ്ന അറിയാതെ ലക്ഷ്മി അമ്മയോടും അച്ഛനോടും തന്റെ അറിവില്ലായ്മകൊണ്ട് സംഭവിച്ചതിനെല്ലാം ക്ഷമ പറഞ്ഞു..
ലക്ഷ്മി അവളുടെ അമ്മയെയും ചേച്ചമാരെയും സ്നേഹിക്കാൻ തുടങ്ങി. അവരുടെ വിഷമങ്ങൾ തന്റേതുകൂടിയാണെന്ന് അവൾ തിരിച്ചറിഞ്ഞു.. ഇതെല്ലാം മനസ്സിലാക്കിയ അനിൽ ലക്ഷ്മിയെ കൂടുതൽ കൂടുതൽ സ്നേഹിച്ചു.. ലക്ഷ്മി കൂടുതൽ സന്തോഷവതിയായി കാണപ്പെട്ടു… കൗൺസിലിങ്ങിന് പോകുന്നതും നജീബിനെ അതിന് പറഞ്ഞ് സമ്മതിപ്പിക്കുന്നതും മാനസികമായി അവർക്ക് ബുദ്ധിമുട്ടായിരുന്നു.. ലക്ഷ്മിയുടെയും ഷഫ്നയുടെയും കൂടെക്കൂടെയുള്ള സംസാരത്തിൽ നിന്ന് ചില ടിപ്സുകൾ ഉരുത്തിരിഞ്ഞു വന്നു .. ജോലി കഴിഞ്ഞുവന്ന് വീട്ടിലെ ഓഫീസ് റൂമിൽ കയറുന്ന നജീബിനൊപ്പം ഷഫ്നയും കയറി, മെയിൽ ചെക്ക് ചെയ്യാനും അതിന് മറുപടി അയക്കാനും ഫയലുകളും മറ്റും ഫോൾഡർ ചെയ്യാനും ഷഫ്ന അവനെ സഹായിച്ചു. ആയിഷുമ്മ വീട്ടിൽ ഇല്ലാത്തതിനാൽ മകളെയും കൊണ്ടായിരുന്നു ഷഫ്ന ഓഫീസ് റൂമിൽ കയറിയിരുന്നത്. ആ രണ്ടു വയസ്സുകാരിയുടെ പരാക്രമം എത്രത്തോളമെന്ന് പറയേണ്ടതില്ലല്ലോ?..അവർക്കിടയിൽ പതുക്കെ പതുക്കെ ഒരു കെമിസ്ട്രി രൂപം കൊണ്ടു… വെജിറ്റേറിയൻ ഫുഡ് കൂടുതലായി ഇഷ്ടപ്പെട്ടിരുന്ന നജീബിന്, കുക്കിംഗ് ഇഷ്ടമായിരുന്ന ഷഫ്ന ലക്ഷ്മിയുടെ സഹായത്തോടെയും യൂട്യൂബിൽ നോക്കിയും കാളനും തോരനും അവിയലും പുളിശ്ശേരിയും സാമ്പാറും ഉണ്ടാക്കി അവന്റെ മനസ്സ് കീഴടക്കി..
ആയിടക്കാണ് ഒരു ഒഴിവ് ദിവസം നജീബും ഷഫ്നയും കുഞ്ഞും അനിലും ലക്ഷ്മിയും കുഞ്ഞും കൂടി കോഴിക്കോട് ബീച്ചിൽ പോയത്.. ഷഫ്ന വാങ്ങിയ കോൽ ഐസ് മറ്റാരെങ്കിലും കാണുന്നുണ്ടോ എന്ന് ചുറ്റും നോക്കി ഊമ്പി തിന്നുമ്പോൾ 50 വയസ്സുകാരന്റെ ഗൗരവത്തിലായിരുന്ന 30കാരൻ നജീബ് ഒരു കുഞ്ഞു കുട്ടിയായി മാറുന്നതുപോലെ അവന് തോന്നി.. പരസ്പരം കൈപിടിച്ച് കടൽത്തീരത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കുന്ന ചിന്നുവും പാറും, അവരെ അനുഗമിക്കുന്ന മറ്റുള്ളവരും, നജീബിന് അതും ഒരു പുതിയ അനുഭവമായിരുന്നു. പല രാജ്യങ്ങളിലും ടൂർ പോയപ്പോഴും സ്വി്റ്റ്സർലാൻഡിൽ ഹണിമൂണിന് പോയപ്പോഴും ഈ ഒരു സന്തോഷം നജീബ് അനുഭവിച്ചിരുന്നില്ല.. തട്ടുകടയിലെ കടുക്ക ഫ്രൈയും ഊട്ടുപുരയിലെ ഊണും നജീബിന് അവിസ്മരണീയമായ അനുഭവങ്ങളായിരുന്നു.. അവർ പരസ്പരം അറിഞ്ഞു തുടങ്ങുകയായിരുന്നു.. അന്നും പിന്നീടുള്ള രാത്രികളിലും നജീബിന്റെ നെഞ്ചത്ത് തല വെച്ച് കിടന്ന് ഷഫ്നയും നജീബും പരസ്പരം പലതും സംസാരിച്ചു.. ശുഭം…..Sidhique Patta…



