
കരിയാത്തുംപാറ : ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം മലവെള്ളപ്പാച്ചിലിലിനെത്തുടർന്ന് ബുധനാഴ്ച രണ്ടുമണിക്കൂറോളം അടച്ചിട്ടു. കക്കയം വനഭൂമിയിലെ ശക്തമായ മഴയെത്തുടർന്ന് ശങ്കരൻപുഴ, ഉരക്കുഴി പ്രദേശങ്ങളിൽ നിന്നു കരിയാത്തുംപാറ പുഴയിലൂടെ ശക്തമായ മലവെള്ളപ്പാച്ചിൽ ടൂറിസ്റ്റ് കേന്ദ്രമായ പാറക്കടവിൽ എത്തുകയായിരുന്നു. മഴയ്ക്കു ശക്തികുറഞ്ഞതോടെ ടൂറിസ്റ്റ് കേന്ദ്രം നിയന്ത്രണങ്ങളോടെ വൈകീട്ട് തുറന്നുകൊടുത്തു.
ടൂറിസ്റ്റ് കേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലിന് ശക്തി കുറവായതുകൊണ്ടും, ഗൈഡുമാരുടെ ഇടപെടൽ കാരണവുമാണ് സഞ്ചാരികൾ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത്.
ഏതാനും വർഷങ്ങൾക്ക് മുൻപ് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് ടൂറിസ്റ്റുകൾ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് മരിച്ചിരുന്നു.
ഒഴിവുസമയങ്ങൾ ചെലവിടാനായി നഗരപ്രദേശങ്ങളിൽ നിന്നെത്തുന്നവർക്ക് വനമേഖലയിൽ പെയ്യുന്ന മഴയുടെ സ്വഭാവത്തെക്കുറിച്ചും അളവിനെ കുറിച്ചും അറിയാത്തതാണ് അപകടങ്ങളിലേക്ക് വഴി വെക്കുന്നത്. തെളിഞ്ഞ മാനം കാണുമ്പോൾ സുരക്ഷിതമാണെന്ന തോന്നലിൽ വെള്ളത്തിലിറങ്ങുന്നതാണ് പതിവ്. എന്നാൽ കാട്ടിൽ ശക്തമായ മഴയുണ്ടെങ്കിൽ ഏതുനിമിഷവും മലവെള്ളപ്പാച്ചിലുണ്ടായേക്കാം. അവധിദിവസങ്ങളിൽ കൂടുതൽ ഗാർഡുമാരെ നിയമിക്കണമെന്നും കനത്ത മഴയിൽ കുറവുണ്ടാകുന്നതുവരെ പുഴയിലിറങ്ങുന്നതിന് നിരോധനം കർശനമായി നടപ്പാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.



