
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലാ അതിർത്തിയായ നാടുകാണിയിൽ വാഹന പരിശോധന കർശനമാക്കി. നിലമ്പൂർ വഴി ഊട്ടി, മൈസൂരു, ഗൂഡല്ലൂർ എന്നിവിടങ്ങളിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്യുന്നവർ അതിർത്തിയിലെ ഈ നിയന്ത്രണങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
തമിഴ്‌നാട് പൊലീസും റവന്യൂ വകുപ്പും ചേർന്നുള്ള പ്രത്യേക സംഘമാണ് ചെക്ക് പോസ്റ്റുകളിൽ 24 മണിക്കൂറും പരിശോധന നടത്തുന്നത്.
നിയമവിരുദ്ധ വസ്തുക്കളും ലഹരിപദാർത്ഥങ്ങളും അതിർത്തി കടക്കുന്നത് തടയുന്നതിനൊപ്പം, വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുള്ള പണം, മദ്യം, സമ്മാനങ്ങൾ എന്നിവ പിടികൂടുകയാണ് ലക്ഷ്യം. മതിയായ രേഖകളില്ലാതെ 50,000 രൂപയിൽ കൂടുതൽ കൈവശം വെച്ചാൽ ഉദ്യോഗസ്ഥർ പിടിച്ചെടുക്കും.
ബിസിനസ് ആവശ്യങ്ങൾക്കായി പണം കൊണ്ടു പോകുന്നവർ കൃത്യമായ ബില്ലും ഇൻവോയ്സും കരുതണം. കൂടാതെ, സ്വർണം കൈവശമുള്ളവർ അതിന്റെ ബില്ലും കൂടെ കരുതേണ്ടതാണ്.
ഏപ്രിൽ 23-നാണ് തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നത്. മേയ് നാലിന് വോട്ടെണ്ണൽ പൂർത്തിയാകുന്നത് വരെ അതിർത്തിയിൽ ഈ കടുത്ത പരിശോധന തുടരും.



