
തിരുവമ്പാടി : നീണ്ട കാത്തിരിപ്പിനൊടുവിൽ പുന്നക്കൽ വഴിക്കടവ് പാലത്തിന്റെ ടെൻഡർ നടപടികളായി. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച സാഹചര്യത്തിൽ പാലം പുനർനിർമാണം വൈകാതെ ആരംഭിക്കും.
ഓഗസ്റ്റ് ഒമ്പതിനാണ് ടെൻഡർ. 11-ന് തുറക്കുന്നതോടെ കരാർ തീരുമാനമാകും. കാലപ്പഴക്കംചെന്ന് ജീർണാവസ്ഥയിലായ പാലം പുതുക്കിപ്പണിയുന്നതിനുള്ള നടപടി വൈകുന്നത് ഏറെ വിവാദമായിരുന്നു. ആറുമാസംമുമ്പ് നബാർഡ് ആർ.ഐ.ഡി.എഫ്. പദ്ധതിയിൽ ഉൾപ്പെടുത്തി 5.53 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയെങ്കിലും സാങ്കേതികാനുമതി വൈകുകയായിരുന്നു. അരനൂറ്റാണ്ട് പഴക്കമുള്ള പാലമാണിത്. കൈവരികൾ പോലുമില്ല. തൂണുകളാകട്ടെ കാലപ്പഴക്കംചെന്ന് ദ്രവിച്ചനിലയിലും. ഒട്ടേറെ അപകടങ്ങളാണ് ഇതിനകം നടന്നത്.
തിരുവമ്പാടി-പുന്നക്കൽ റോഡ് ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരണം പൂർത്തിയായിട്ടുണ്ട്. പുല്ലൂരാംപാറ റൂട്ടിൽ ഗതാഗതസ്തംഭനമുണ്ടായാൽ മറിപ്പുഴ, മുത്തപ്പൻപുഴ, ആനക്കാംപൊയിൽ, കരിമ്പ്, പുല്ലൂരാംപാറ, കൊടക്കാട്ടുപാറ, പൊന്നാങ്കയം നിവാസികൾ ആശ്രയിക്കുന്ന ഏക സഞ്ചാരമാർഗമാണ് ഈ പാലം.
നിർദിഷ്ട വയനാട് തുരങ്കപാതയുമായി ബന്ധിപ്പിക്കുന്ന പാലം മലയോരഹൈവേയുമായും ബന്ധപ്പെടാൻ ഉപകരിക്കുന്നതാണ്. നിർമാണപ്രവൃത്തി ഉടനെ ആരംഭിക്കുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ. അറിയിച്ചു



