
സാധാരണയായി പുഴകളിലും ഒഴുക്ക് കുറവുള്ള കുളങ്ങളിലും ഈ രോഗത്തിന് കാരണമായ ‘നെഗ്ലെറിയ ഫൗലേറി’എന്ന അമീബ പൊതുവേ പുഴകളിലും കുളങ്ങളിലും ഉണ്ടാകാറുണ്ട്.എന്നാൽ ഇവയുടെ വംശവർധനയ്ക്ക് സാഹചര്യമൊരുങ്ങുമ്പോഴാണ് രോഗബാധയ്ക്ക് സാധ്യതയേറുന്നത്. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ വളരുന്ന ഇവയ്ക്ക് നല്ല സൂര്യപ്രകാശവും ചൂടുമുള്ള സാഹചര്യം ഏറെ അനുയോജ്യമാണ്. ഈ വെള്ളം മൂക്കിലായാൽ അതുവഴി അമീബ ശരീരത്തിലേക്ക് കയറും. തലച്ചോറിലെത്തി കോശങ്ങൾ നശിപ്പിക്കുകയും അതുമൂലം തലച്ചോറിൽ നീർക്കെട്ടുണ്ടാവുകയും ചെയ്യും. തുടക്കത്തിൽ പനി, തലവേദന, ഛർദ്ദി, കഴുത്തുവേദന എന്നീ ലക്ഷണങ്ങളുണ്ടാവും. പിന്നീട് ഓർമയില്ലായ്മ, അപസ്മാരം എന്നിവയുമുണ്ടാവും.
അമീബിക് മസ്തിഷ്കജ്വരം
അപൂർവ്വമായി ഉണ്ടാകുന്ന ഈ രോഗം നീഗ്ലേറിയ ഫൗളേറി എന്ന ഏകകോശ ജീവിയാണ് പരത്തുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ്ണ പടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടന്ന് രോഗമുണ്ടാക്കുന്നു.
പ്രാഥമിക ലക്ഷണങ്ങൾ
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവ.
കുഞ്ഞുങ്ങളിൽ പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങൾ
ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവ. രോഗം ഗുരുതരാവസ്ഥയിലായാൽ ഓർമക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിയുമുണ്ടാകും.
ശ്രദ്ധിക്കുക !
രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ നീന്തുകയോ ചെയ്തവർ ആ വിവരം ഡോക്ടറെ നിർബന്ധമായും അറിയിക്കണം.



