LOCAL NEWS

പാലിയേക്കരയിലെ ടോളിൽ വീണ്ടും മാറ്റം; ഇന്ന് മുതൽ പുതുക്കിയ നിരക്ക് നൽകണം, മാറ്റങ്ങളെ കുറിച്ച് അറിയേണ്ടതെല്ലാം

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ പുതുക്കിയ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിലെ കരാർ വ്യവസ്ഥ പ്രകാരമാണ് സെപ്റ്റംബർ ഒന്നിന് ടോൾനിരക്ക് ഉയർത്തുന്നത്. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി. പുതിയ അറിയിപ്പ് പ്രകാരം കാർ, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങൾ എന്നിവയുടെ ഒരുവശത്തേക്കുള്ള ടോൾനിരക്കിൽ മാറ്റമില്ല.ദിവസത്തിൽ ഒന്നിൽ കൂടുതൽ യാത്രകൾക്ക് അഞ്ച് മുതൽ 10 രൂപ വരെ വർധനയുണ്ട്.

കാർ, ജീപ്പ്, വാൻ ദിവസം ഒരു വശത്തേക്ക് 90 രൂപയാണ് നിരക്ക്. ദിവസം ഒന്നിൽ കൂടുതൽ യാത്രകളുണ്ടെങ്കിൽ 140 രൂപ നൽകേണ്ടി വരും. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് ഒരുവശത്തേക്ക് 160 രൂപയാണ് ചാർജ്. ഒന്നിൽ കൂടുതൽ യാത്രകൾക്ക് ഇത് 240 രൂപയായി ഉയരും. ബസ്, ലോറി, ട്രക്ക് എന്നിവയ്ക്ക് ഒരുവശത്തേക്ക് 320 രൂപയും ഒന്നിൽ കൂടുതൽ യാത്രകൾക്ക് 480 രൂപയുമാണ് നിരക്ക്.മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരുവശത്തേക്ക് 515, ഒന്നിൽ കൂടുതൽ യാത്രകൾക്ക് 775.

ടോൾപ്ലാസയുടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്ക് ഒരു മാസത്തേക്കുള്ള ടോൾനിരക്ക് 150 രൂപയും 20 കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്ക് 300 രൂപയുമാണ്. രാജ്യത്തെ ഓരോ വർഷത്തെയും പ്രതിശീർഷ ജീവിത നിലവാര സൂചികക്ക് അനുപാതമായാണ് മണ്ണൂത്തി – ഇടപ്പള്ളി ദേശീയ പാതയിലെ ടോൾനിരക്ക് പരിഷ്കരിക്കുന്നത്.സുരക്ഷാ ഓഡിറ്റ് നിർദേശങ്ങൾ പാലിക്കാതെയും കരാർ പ്രകാരമുള്ള അനുബന്ധ സംവിധാനങ്ങൾ പൂർത്തിയാക്കാതെയും പാലിയേക്കരയിൽ ടോൾ നിരക്ക് ഉയർത്താനുള്ള നീക്കം തടയാനാകാതിരുന്നത് സർക്കാരിന്റെ അനാസ്ഥമൂലമാണെന്ന് ഡിസിസി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ ജോസഫ് ടാജറ്റ് പറഞ്ഞു. ടോൾനിരക്ക് വർധനവിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സർക്കാർ മൗനം പാലിക്കുന്നത് കരാർ കമ്പനിയെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com