
അമ്മൂമ്മയെ തേടി മോട്ടോർ വാഹന വകുപ്പ്
കോഴിക്കോട് :സമൂഹ മാധ്യമം കീഴടക്കിയിരിക്കുകയാണ് ഒരു അമ്മൂമ്മ. റോഡ് നിയമങ്ങൾ എങ്ങനെ പാലിക്കണം എന്ന് സമൂഹത്തോട് കാണിച്ച് കൊടുത്തതോടെയാണ് വയോധിക വൈറലാകുന്നത്. കോഴിക്കോട് എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിനു സമീപം ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റിപ്പോകാൻ ശ്രമിച്ചയാളെ തടയുന്ന വയോധികയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.കോഴിക്കോട് എരഞ്ഞിപ്പാലത്ത് ബുധനാഴ്ചയാണ് പ്രായമായ വനിത വാഹനം തടഞ്ഞു നിർത്തി ഫുട്പാത്തിൽ നിന്ന് റോഡിൽ ഇറക്കി വിട്ടത്. വയോധിക സ്കൂട്ടർ ഉടമയെ തടഞ്ഞിട്ടും ഇയാൾ സ്കൂട്ടറുമായി മുന്നോട്ടു കടന്നുപോകാൻ ശ്രമിച്ചയാൾക്ക് മുന്നിൽ ധൈര്യത്തോടെ നിന്ന് കാൽ കൊണ്ടും മറ്റും വയോധിക തടസ്സം സൃഷ്ട്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.
തടസം സൃഷ്ടിക്കുക മാത്രമല്ല സംഭവം മൊബൈലിൽ പകർത്തും എന്ന് കൂടി സൂചിപ്പിച്ചാണ് ഫുട്പാത്തിൽ നിന്ന് പുറത്തിറക്കുന്നത്. റോഡിൽ തിരക്കു കൂടുമ്പോൾ ഈ ഭാഗത്ത് ചിലർ ഇരുചക്രവാഹനങ്ങൾ ഫുട്പാത്തിലൂടെ ഓടിച്ചു പോകുന്നത് പതിവാണ്.സംഭവം വയറലായതോടെ ഈ അമ്മൂമ്മ ആരാണെന്ന് അറിയാനുള്ള കൗതുകമാണ് എല്ലാവരുടെയും മനസ്സിൽ . നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ അമ്മൂമ്മ സ്റ്റാറാണ്.കോഴിക്കോട് ജില്ലാ കലക്ടർ അദ്ദേഹത്തിൻറെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.മോട്ടോർ വാഹന വകുപ്പും അമ്മുമ്മയെ തേടി പോസ്റ്റർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്




