
കൂടരഞ്ഞി: മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി വീട്ടിപ്പാറയിൽ പുതിയ പാലം നിർമിക്കാൻ പഴയ പാലം പൊളിച്ചു നീക്കിയതിനാൽ പുഴ കടക്കാൻ മാർഗമില്ലാതെ ദുരിതത്തിലായ ജനങ്ങൾക്ക് ആശ്വാസമായി താൽക്കാലിക നടപ്പാലം നിർമിച്ചു. സ്കൂൾ കുട്ടികൾക്കും പ്രദേശവാസികൾക്കും സ്കൂളുകളിലേക്കും അങ്ങാടിയിലേക്കും എത്തണമെങ്കിൽ ഏറെ ചുറ്റിവളഞ്ഞ് പോകേണ്ട അവസ്ഥ ആയിരുന്നു.ഇതിനെതിരെ ജനകീയ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്നാണ് മലയോര ഹൈവേ കരാർ എടുത്ത ഊരാളുങ്കൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലം നിർമാണം നടക്കുന്ന സ്ഥലത്തു നിന്ന് പനക്കച്ചാൽ റോഡിൽ 200 മീറ്റർ മാറി പുതിയ നടപ്പാലം നിർമിച്ചത്. ഇത് ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമായി. അര നൂറ്റാണ്ടിനു മുൻപ് നാട്ടുകാരുടെ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിരിവ് എടുത്തും ശ്രമദാനം നടത്തിയും നിർമിച്ച പാലം ഒരാഴ്ച മുൻപ് ആണ് പൂർണമായി പൊളിച്ചു നീക്കിയത്. പുതിയ പാലം നിർമാണം പൂർത്തിയാകുന്നതിനു ഏറെ കാലം എടുക്കും എന്നതിനാൽ ഈ വഴിയുള്ള ഗതാഗതം പല ഭാഗത്തേക്കും തിരിച്ചു വിട്ടിരുന്നു. എന്നാൽ കാൽനട യാത്രക്കാർക്ക് പുഴ കടക്കാൻ മുന്നൊരുക്കം നടത്താതെ പാലം പൊളിച്ചു എന്ന ആക്ഷേപം ഉണ്ടായിരുന്നു. ഇതിന് പരിഹാരം ആയി ആണ് പുതിയ നടപ്പാലം നിർമിച്ചത്.



