
തിരുവമ്പാടി: ചുരുങ്ങിയ സ്ഥലത്ത് ചിലവ് കുറഞ്ഞ രീതിയിൽ കൂടുതൽ വിളവ് ഉൽപാദിപ്പിച്ച കുട്ടികർഷക ഷഹന സിനുവിന് ഇത് വിളവെടുപ്പ് കാലം. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ഷഹന സിനുവിന്റെ കൃഷിയിടമാണ് വിളവെടുപ്പിന് പാകമായത്.
വിഷമയമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂൾ പദ്ധതി പ്രകാരം വീട്ടുവളപ്പിൽ തുടങ്ങിയ കൃഷി വിപുലപെടുത്തുകയായിരുന്നു ഷഹന. തക്കാളി, മുളക്, വെണ്ട, ചീര, വഴുതന, നെല്ല്, കാബേജ്, കോളി ഫ്ലവർ, കക്കിരി, പയർ, ചെറിയുള്ളി, ചെറുപയർ, വൻപയർ, ഇഞ്ചി, മുതിര എന്നിവയിൽ തുടങ്ങി മല്ലിച്ചപ്പ്, പൊതിന വരെ ഷഹന തന്റെ കൃഷിയിടത്തിൽ വിളയിപ്പിച്ചു.
തിരുവമ്പാടി ചവലപ്പാറ കോണമണ്ണിൽ സുബൈറിന്റെയും മുനീറയുടെയും മകളാണ് ഷഹ്‌ന സിനു. കൃഷിഭവന്റെയുംജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പ്രോത്സാഹനവും നിർദേശങ്ങളും കൃഷി വിപുലമാക്കാൻ ഷഹനയ്ക്ക് ഏറെ സഹായകരമായി. വിളവെടുപ്പ് ഉത്സവത്തിൽ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, തിരുവമ്പാടി പഞ്ചായത്ത് മെമ്പർ അപ്പു കോട്ടയിൽ, തിരുവമ്പാടി കൃഷി ഓഫീസർ ഫൈസൽ, വാർഡ് വികസനകമ്മിറ്റി കൺവീനർ ജോർജ് ജോസഫ്, സ്കൂളിലെ വിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.



