
മുക്കം: മലയോര മേഖലയിലെ ജീവകാരുണ്യ ജീവൻ രക്ഷാ കൂട്ടായ്മയായ എൻ്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി കക്കാടം പൊയിൽ പന്തീരായിരം കോളനിയിലുള്ള അമ്പുമല ആദിവാസി ഊരുകളിൽ ഭക്ഷണവും, വസ്ത്രവുമെത്തിച്ചത്. വെണ്ടേക്കും പൊയിലിൽ നിന്ന് പാറക്കെട്ട് നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ 4 കിലോമീറ്ററോളം നടന്നാണ് 47 പേരടങ്ങുന്ന സന്നദ്ധ സംഘം പാചകം ചെയ്ത ഭക്ഷണ സാധനങ്ങളടക്കം കോളനിയിലെത്തിയത്.
24 കുടുംബങ്ങളിലായി 90 ഓളം അംഗങ്ങളാണ് അംബുമലയിലുള്ളത്. ഇവർക്കെല്ലാം വസ്ത്രങ്ങൾ നല്കി, ഒരുമിച്ച് ഭക്ഷണവും കഴിച്ച് സ്നേഹം പങ്ക് വെച്ചാണ് സേനാംഗങ്ങൾ മടങ്ങിയത്.
എക്സൈസ് സർക്കിൾ ഇൻസ്പക്ടർ രതീഷ് എ.ആർ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പക്ടർ ആർ.പി സുരേഷ് ബാബു, എൻ്റെ മുക്കം രക്ഷാധികാരി ബക്കർ കളർ ബലൂൺ എന്നിവർ ബോധവത്ക്കരണ ക്ലാസ്സുകൾ നൽകി. പ്രദേശത്തെ സന്നദ്ധ പ്രവർത്തകനായ ബേബി അയനിക്കാട്ട്, വക്കൻ വെണ്ടേക്കും പൊയിൽ എന്നിവർ സഹായത്തിനെത്തി. സലീം പൊയിലിൽ, ഷംസീർ മെട്രോ, റനീഷ് നീലാംബരി, സൈനുൽ ആബിദ്,ബാബു എള്ളങ്ങൽ, അഷ്ക്കർ സർക്കാർ, ഷൈജു എള്ളങ്ങൽ, എം.ബി നസീർ, രജീഷ് പെരുമ്പടപ്പ്, ജാബിർ മുക്കം എന്നിവർ നേതൃത്വം നല്കി.
അംബുമല ഊരുകളിൽ രണ്ടാം തവണയാണ് സഹായമെത്തിക്കുന്നത്. ആനക്കാംപൊയിൽ മാടച്ചാൽ, മുത്തപ്പൻ പുഴ എന്നീ ആദിവാസി കോളനികളിലും എൻ്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സഹായമെത്തിച്ചിരുന്നു.



