LOCAL NEWS

കോഴിക്കോട്ടെ ഭക്ഷണത്തെരുവ് ഈ മാസം പൂർത്തിയാകും

കോഴിക്കോട്:വൃത്തിയും വെടിപ്പുമുള്ള ഭക്ഷണത്തെരുവ് ഈ മാസം അവസാനത്തോടെ ബീച്ചിൽ സജ്ജമാകും. മനോഹരമായ 90 തട്ടുകടകളാണ് ബീച്ചിലെ ഭക്ഷണത്തെരുവിൽ സ്ഥാപിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ കോർപറേഷൻ ഒരുക്കി കഴിഞ്ഞു. ആദ്യഘട്ടമായി 2 തട്ടുകടകൾ ബീച്ചിൽ ഇറക്കിയിട്ടുണ്ട്. പൊതുമേഖല സ്ഥാപനമായ മെറ്റൽ ഇൻഡസ്ട്രീസാണ് ഒരേ രീതിയിലുള്ള 90 തട്ടുകടകൾ വിവിധ നിറങ്ങളിൽ നിർമിച്ചിരിക്കുന്നത്. ബീച്ചിൽ നിലവിൽ തെരുവു കച്ചവടം ചെയ്യുന്ന കച്ചവടക്കാരെയാണ് ഈ ഭക്ഷണ തെരുവിലേക്ക് കോർപറേഷൻ വിന്യസിപ്പിക്കുന്നത്.ഓരോ കച്ചവടക്കാരും 3 ലക്ഷം രൂപ കേരള ബാങ്കിൽ നിന്ന് വായ്പയെടുത്താണ് തട്ടുകടകൾ സ്വന്തമാക്കിയിട്ടുള്ളത്. ഇതിലേക്ക് ആവശ്യമായ ശുദ്ധജലം, വൈദ്യുതി, തട്ടുകട സ്ഥാപിക്കാനുള്ള അടിത്തറ, ബീച്ചിലെ വൈദ്യുതി അലങ്കാരങ്ങൾ എന്നിവയെല്ലാം കോർപറേഷനാണ് ഒരുക്കുന്നത്. 4 കോടി രൂപ ചെലവഴിച്ചാണ് കോർപറേഷൻ ഈ ഭക്ഷണത്തെരുവിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രത്യേക ട്രാൻസ്ഫോമറും ശുദ്ധജലത്തിനായി ജല അതോറിറ്റിയുടെ കണക്‌ഷനുകളും ഒരുക്കിയിട്ടുണ്ട്. ബീച്ചിൽ എത്തുന്നവർക്ക് കോഴിക്കോടിന്റെ തനതു വിഭവങ്ങൾ വൃത്തിയോടെ കഴിക്കാനുള്ള അവസരമാണ് ഈ ഭക്ഷണത്തെരുവിലൂടെ ലഭ്യമാക്കുക. ഓണത്തിനു മുൻപ് ബീച്ചിലെ ഭക്ഷണത്തെരുവ് തുറന്നു കൊടുക്കുമെന്ന് കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി.ദിവാകരൻ പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com