
കോഴിക്കോട്:വൃത്തിയും വെടിപ്പുമുള്ള ഭക്ഷണത്തെരുവ് ഈ മാസം അവസാനത്തോടെ ബീച്ചിൽ സജ്ജമാകും. മനോഹരമായ 90 തട്ടുകടകളാണ് ബീച്ചിലെ ഭക്ഷണത്തെരുവിൽ സ്ഥാപിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ കോർപറേഷൻ ഒരുക്കി കഴിഞ്ഞു. ആദ്യഘട്ടമായി 2 തട്ടുകടകൾ ബീച്ചിൽ ഇറക്കിയിട്ടുണ്ട്. പൊതുമേഖല സ്ഥാപനമായ മെറ്റൽ ഇൻഡസ്ട്രീസാണ് ഒരേ രീതിയിലുള്ള 90 തട്ടുകടകൾ വിവിധ നിറങ്ങളിൽ നിർമിച്ചിരിക്കുന്നത്. ബീച്ചിൽ നിലവിൽ തെരുവു കച്ചവടം ചെയ്യുന്ന കച്ചവടക്കാരെയാണ് ഈ ഭക്ഷണ തെരുവിലേക്ക് കോർപറേഷൻ വിന്യസിപ്പിക്കുന്നത്.ഓരോ കച്ചവടക്കാരും 3 ലക്ഷം രൂപ കേരള ബാങ്കിൽ നിന്ന് വായ്പയെടുത്താണ് തട്ടുകടകൾ സ്വന്തമാക്കിയിട്ടുള്ളത്. ഇതിലേക്ക് ആവശ്യമായ ശുദ്ധജലം, വൈദ്യുതി, തട്ടുകട സ്ഥാപിക്കാനുള്ള അടിത്തറ, ബീച്ചിലെ വൈദ്യുതി അലങ്കാരങ്ങൾ എന്നിവയെല്ലാം കോർപറേഷനാണ് ഒരുക്കുന്നത്. 4 കോടി രൂപ ചെലവഴിച്ചാണ് കോർപറേഷൻ ഈ ഭക്ഷണത്തെരുവിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രത്യേക ട്രാൻസ്ഫോമറും ശുദ്ധജലത്തിനായി ജല അതോറിറ്റിയുടെ കണക്‌ഷനുകളും ഒരുക്കിയിട്ടുണ്ട്. ബീച്ചിൽ എത്തുന്നവർക്ക് കോഴിക്കോടിന്റെ തനതു വിഭവങ്ങൾ വൃത്തിയോടെ കഴിക്കാനുള്ള അവസരമാണ് ഈ ഭക്ഷണത്തെരുവിലൂടെ ലഭ്യമാക്കുക. ഓണത്തിനു മുൻപ് ബീച്ചിലെ ഭക്ഷണത്തെരുവ് തുറന്നു കൊടുക്കുമെന്ന് കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി.ദിവാകരൻ പറഞ്ഞു.



