
മുക്കം: മുക്കം നഗരസഭയിലെ അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ ഒരുവർഷം മുമ്പ് പ്രവർത്തനമാരംഭിച്ച വിദേശ മദ്യശാലയുടെ ലൈസൻസ് റദ്ദാക്കാൻ മുക്കം നഗരസഭാ ഭരണസമിതി യോഗത്തിൽ തീരുമാനം. ബുധനാഴ്ച നടന്ന പ്രത്യേക യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. വിദേശമദ്യശാല പൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ വിപിൻ തടപ്പറമ്പിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്ന് പരാതിക്കാരനേയും ബെവറജസ് കോർപ്പറേഷനേയും കേൾക്കണമെന്നും ഭരണസമിതിവിഷയം ചർച്ച ചെയ്യണമെന്നും നഗരസഭയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ ഭരണസമിതി യോഗം ചേർന്നതും ലൈസൻസ് റദ്ദാക്കാൻ തീരുമാനമെടുത്തതും.
റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കാൻ സെക്രട്ടറി ഉടൻ നോട്ടീസ് നൽകുമെന്ന് ചെയർമാർ പി.ടി. ബാബു പറഞ്ഞു. ഭരണസമിതി യോഗത്തിൽ പ്രതിപക്ഷത്ത് യുഡിഎഫ്, വെൽഫെയർ പാർട്ടി, ബിജെപി, ലീഗ് വിമതൻ ഉൾപ്പെടെ 17 പേരും ഭരണപക്ഷത്ത് 13 പേരുമാണ് ഉണ്ടായിരുന്നത്. ഈ 30 പേരും ബെവറജസ് ഔട്ട്‌ലെറ്റിനെതിരേ നിലപാട് സ്വീകരിക്കുകയായിരുന്നു. അതേസമയം, ഒരു വർഷത്തോളം ഔട്ട്‌ലെറ്റ് നടത്താൻ ഒത്താശ ചെയ്ത ഭരണപക്ഷം ഭരണസമിതിയിൽ ഭൂരിപക്ഷം നഷ്ടമാവുമെന്ന് കരുതിയാണ് പ്രതിപക്ഷത്തിനൊപ്പം നിന്നതെന്ന് പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു.ബെവറജസ് ഔട്ട്‌ലെറ്റുമായി ബന്ധപ്പെട്ട് ജൂലായ് 30-ന് നടക്കേണ്ട യോഗം വെള്ളപ്പൊക്കത്തിന്റെ പേരുപറഞ്ഞ് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റിവെച്ചു. അന്ന് നടന്ന യോഗം ലൈസൻസ് അപേക്ഷ തള്ളിയെങ്കിലും അത് പരിഗണിക്കാതെ സെക്രട്ടറിക്ക് വേണ്ടി ക്ലീൻ സിറ്റി മാനേജർ ലൈസൻസ് കൊടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം പറയുന്നു.തുടർന്ന് ഹൈക്കോടതിയിൽ പരാതി നൽകി ഔട്ട‌്‌ലെറ്റിനെതിരെ നടപടി എടുപ്പിക്കുകയായിരുന്നു. കൗൺസിലിൽ ഭൂരിപക്ഷം കുറഞ്ഞു, പ്രതിപക്ഷത്തിന് വഴങ്ങി ഭരണപക്ഷം
നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം



