
മുക്കം : നഗരസഭയിൽ കാട്ടുപന്നികളെ വേട്ടയാടാൻ ആദിവാസികളെത്തി. ഒറ്റ ദിവസം കൊണ്ട് അമ്പും വില്ലും ഉപയോഗിച്ച് കാടിളക്കി പന്നിവേട്ട നടത്തിയപ്പോൾ കൊന്നത് 22 പന്നികളെ. കിഫയുടെ ഷൂട്ടർമാരുമായി സഹകരിച്ചായിരുന്നു വയനാട് ജില്ലയിലെ കുറിച്യ വിഭാഗത്തിലെ ആദിവാസികളുടെ നേതൃത്വത്തിൽ അമ്പും വില്ലും ഉപയോഗിച്ചുള്ള പന്നിവേട്ട.ആദിവാസി അമ്പെയ്ത്തുകാരൻ അപ്പച്ചൻ, കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ജില്ലാ കോ ഓർഡിനേറ്റർ ടെന്നി തോമസ്, കിഫ മേഖല കൺവീനർ വിനോദ് മണാശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ 56 പേർ അടങ്ങുന്ന സംഘത്തിന്റെ മേൽ നോട്ടത്തിലായിരുന്നു പന്നി വേട്ട. കുറിച്യർ പടയിലെ പിൻ തലമുറയിലെ അമ്പെയ്ത്തുകാരായിരുന്നു വേട്ടയ്ക്കെത്തിയത്. വേട്ട നായ്ക്കളും പന്നി വേട്ടയിലുണ്ടായിരുന്നു. നഗരസഭയിലെ പൊറ്റശ്ശേരി ചെമ്പക്കാട്ട് മല, എറാമ്പ്ര പരിസരം, മുത്താലം, വട്ടോളിപ്പറമ്പ് തുടങ്ങിയ മേഖലയിലായിരുന്നു പന്നി വേട്ട.രൂക്ഷമായ പന്നി ശല്യത്തിനെതിരെ നടപടി ആവശ്യപ്പെട്ട് നഗരസഭയിലെ കർഷക കൂട്ടായ്മ സമര പാതയിലായിരുന്നു. ഏറെ ദിവസം നഗരസഭ ഓഫിസ് കവാടത്തിൽ റിലേ നിരാഹാര സത്യഗ്രഹവും നടത്തിയിരുന്നു.



