
കോഴിക്കോട് :ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് പിന്തുണയുമായി ജില്ലാ ഭരണകൂടം ‘സഹമിത്ര’ മൊബൈൽ ആപ്ലിക്കേഷൻ ഒരുക്കുന്നതിന്റെ ഭാഗമായി ശിൽപശാല സംഘടിപ്പിച്ചു. ജില്ലയിലെ ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന സി.ആർ.സി, ഇംഹാൻസ്, ആർ.ഇ.ഐ.സി, ഡി.ഇ.ഐ.സി, സി.ഡി.എം.സി തുടങ്ങിയ സ്ഥാപനങ്ങളിലെ ക്ലിനിക്കൽ/റിഹാബ് സൈക്കോളജിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേഷൻ ഡെവലപ്‌മെന്റൽ തെറാപ്പിസ്റ്റ്, സ്പീച്ച് ആൻഡ് ഹിയറിങ് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പി മെഡിക്കൽ ടീം തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് കോഴിക്കോട് സിആർസിയിൽ ശിൽപശാല സംഘടിപ്പിച്ചത്
ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് ഉദ്ഘാടനം നിർവഹിച്ചു. സിആർസി ഡയറക്ടർ റോഷൻ ബിജലി, എൻഎച്ച്‌എം ഡി പിഎം സി കെ ഷാജി, ഇംഹാൻസ് മെഡിക്കൽ സൂപ്രണ്ട് ഡോ. അനീഷ് എന്നിവർ സംസാരിച്ചു.
കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രീവൻസസ് അംഗീകാരത്തോടെ സ്റ്റേറ്റ് കൊളാബറേറ്റീവ് ഇനിഷ്യേറ്റീവ് (എസ്.സി.ഐ) പദ്ധതിക്ക് കീഴിൽ 40 ലക്ഷം രൂപ ചെലവിലാണ് അപ്ലിക്കേഷൻ വികസിപ്പിക്കുന്നത്. പദ്ധതിയിൽ കേരളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക ജില്ലയാണ് കോഴിക്കോട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു മൊബൈൽ ആപ്പ് രൂപകൽപ്പന ചെയ്യുന്നത്.



