
ചാത്തമംഗലം: കോഴിക്കോട് എൻ.ഐ.ടിയിൽ മൂന്നു ദിവസങ്ങളിലായി നടന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെക്‌നിക്കൽ ഫെസ്റ്റുകളിൽ ഒന്നായ ‘തത്ത്വ-22’ന് ആവേശകരമായ പരിസമാപ്തി. പ്രഭാഷണങ്ങൾ, ഇവന്റുകൾ, മത്സരങ്ങൾ, പ്രോഷോകൾ എന്നിവക്ക് സാക്ഷിയാകാൻ ആയിരക്കണക്കിന് പേർ കാമ്പസിലെത്തി. ക്രിപ്‌റ്റോകറൻസി, ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയ വിഷയങ്ങളിലെ ശിൽപശാലകളിൽ വിവിധ കോളജുകളിൽനിന്നുള്ള വിദ്യാർഥി ടീമുകൾ പങ്കെടുത്തു.
ജീക്ക്സ്ഫോർജീക്ക്സ് സ്ഥാപകനും സി.ഇ.ഒയുമായ സന്ദീപ് ജെയിൻ ഇൻറർവ്യൂ തയാറെടുപ്പുകളെക്കുറിച്ച് പ്രഭാഷണം നടത്തി. ഞായറാഴ്ച റോബോവാർ ഫൈനൽ, ‘ആക്‌സിലറോ ബോട്ട്‌ക്‌സ്’, കോഡിങ് മത്സരങ്ങളായ ‘ഷെൽ സീജ്’, ‘ഡീബഗർ’ തുടങ്ങിയവ ആയിരുന്നു പ്രധാന ഇനങ്ങൾ. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ സ്റ്റാളുകളിൽ കാണികൾക്കായി വിവിധ ആയുധങ്ങൾ പ്രദർശിപ്പിച്ചു.
വെർച്വൽ റിയാലിറ്റി, റോബോട്ടിക്സ് എന്നിവയെക്കുറിച്ചുള്ള ഒന്നിലധികം പ്രദർശനങ്ങളും ഉണ്ടായിരുന്നു. സർക്യൂട്ട് ബ്രാഞ്ചുകൾ സംഘടിപ്പിച്ച ‘ഇ-റേസർ’, ‘സർക്യൂട്ട് റേസ്’ എന്നിവയുടെ ഫൈനൽ മത്സരങ്ങൾ ജനപങ്കാളിത്തത്തിൽ ശ്രദ്ധേയമായി. മേജർ ചന്ദ്രകാന്ത് നായർ നയിച്ച ക്വിസ് മത്സരം, ‘ട്രഷർ ഹണ്ട്’ എന്നിവ നടന്നു. ബോളിവുഡ് ഗായിക ശ്രേയ ഘോഷാൽ, പ്രശസ്ത ഇന്ത്യൻ ഡിജെ ഷാൻ എന്നിവരുടെ സാന്നിധ്യവും ഫെസ്റ്റിന് മികവേറി.



