LOCAL NEWS

‘എല്ലാവരും ചേര്‍ന്ന് തന്നെ ചതിച്ചു’; താമരശേരിയില്‍ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ ഷാഫിയുടെ ശബ്ദസന്ദേശം പുറത്ത്

തട്ടിക്കൊണ്ടുപോകലിനിരയായി ക്വട്ടേഷന്‍ സംഘത്തില്‍ നിന്നും രക്ഷപെട്ട ശേഷം താമരശേരി സ്വദേശി മുഹമ്മദ് ഷാഫി അയച്ച ശബ്ദസന്ദേശം പുറത്ത്. എല്ലാവരും ചേര്‍ന്ന് തന്നെ ചതിച്ചെന്നാണ് ഷാഫിയുടെ ശബ്ദസന്ദേശം. തന്റെ പേരില്‍ കേസൊന്നുമില്ല. സ്വന്തം ജ്യേഷ്ഠന്‍ പോലും തന്നെ പരിഗണിച്ചില്ലെന്നും ഷാഫി ശബ്ദസന്ദേശത്തില്‍ പറയുന്നു.

നിലവില്‍ മുഹമ്മദ് ഷാഫിയെ പൊലീസ് വടകര എസ്പി ഓഫീസില്‍ എത്തിച്ചിരിക്കുകയാണ്. ക്വട്ടേഷന്‍ സംഘത്തില്‍ നിന്ന് രക്ഷപെട്ടെത്തിയ ഷാഫിയെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം ഇയാളെ മൈസൂരുവിലാണ് ഉപേക്ഷിച്ചത്. തുടര്‍ന്ന് ബസ് മാര്‍ഗം രാവിലെയോടെ വീട്ടിലെത്തിയ ഷാഫി പൊലീസിനെ വിവരമറിയിച്ചു. പിന്നാലെ പൊലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

സ്വര്‍ണക്കടത്ത്, ഹവാല ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിവരം തേടി ഷാഫിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ഈ മാസം ഏഴിനാണ് ഷാഫിയെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്.

അതേസമയം, കേസില്‍ മറ്റ് നാലുപേരുടെ അറസ്റ്റ് പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇവര്‍ക്ക് ഷാഫിയെ തട്ടിക്കൊണ്ടു പോകലുമായി ബന്ധമുണ്ടെന്നാണ് പോലീസ് വിശദീകരണം. പൊലീസ് കസ്റ്റഡിയിലായിരുന്ന വയനാട് സ്വദേശിയുടെയും മഞ്ചേശ്വരം സ്വദേശികളായ മൂന്നുപേരുടെയും അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതില്‍ വയനാട് സ്വദേശി അക്രമി സംഘത്തിന് വാഹനം വാടകക്ക് നല്‍കുകയായിരുന്നു. മറ്റു മൂന്നു പേരും ഷാഫിയെ തട്ടിക്കൊണ്ടു പോയ കാറില്‍, സംഭവത്തിന് മുമ്പ് താമരശ്ശേരിയിലും പരിസരത്തും എത്തിയിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു. ഷാഫിയുടെ വീടും പരിസരവും നിരീക്ഷിക്കുന്നതിനും പ്രദേശത്തെ സാഹചര്യം വിലയിരുത്തുന്നതിനുമാണ് ഇവര്‍ എത്തിയതെന്നാണ് പൊലീസ് നല്‍കിയ വിവരം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com