
കോഴിക്കോട്:ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകൾ, തെരഞ്ഞെടുപ്പ് സമയത്തെ ക്രമസമാധാന പാലനം എന്നിവ സംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
തെരഞ്ഞെടുപ്പ് സുരക്ഷാവിന്യാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.
ജില്ലയിലെ വിവിധ പ്രശ്‌നബാധിത ബൂത്തുകളെ തരംതിരിച്ചുകൊണ്ട് പോലീസ് തയ്യാറാക്കിയ പട്ടിക യോഗം പരിശോധിച്ചു. തെരഞ്ഞെടുപ്പില്‍ പ്രശ്‌നബാധിത ബൂത്തുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കും. ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ പൊലീസും കേന്ദ്ര സേനയും ശക്തമായ സുരക്ഷയൊരുക്കും. ശക്തമായ പോലീസ് പട്രോളിങുമുണ്ടാകും.ജില്ലാ കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ കോഴിക്കോട് റൂറൽ എസ്.പി ഡോ. അരവിന്ദ് സുകുമാർ, ഡിസിപി അനൂജ് പലിവാൾ, സബ് കലക്ടർ ഹർഷിൽ ആർ മീണ, എഡിഎം കെ അജീഷ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ ഡോ. ശീതൾ ജി മോഹൻ എന്നിവരും പങ്കെടുത്തു.
ലോക്സഭാ തെരഞ്ഞെടുപ്പ് : പോളിംഗ് ഡ്യൂട്ടി പരിശീലനം ഏപ്രിൽ മൂന്ന് മുതൽ കോഴിക്കോട് ജില്ലയിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സർക്കാർ ജീവനക്കാർക്കുള്ള പരിശീലന പരിപാടികൾ വിവിധ കേന്ദ്രങ്ങളിൽ ഏപ്രിൽ മൂന്ന് മുതൽ ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് അറിയിച്ചു. പരിശീലന പരിപാടികളുടെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവിൽ നൽകിയിട്ടുണ്ട്. പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാർക്കായുള്ള ഡ്യൂട്ടി ഉത്തരവുകൾ ഇലക്ഷൻ കമ്മീഷന്റെ ഓർഡർ (ORDER) സോഫ്റ്റ് വെയറിൽ ലഭ്യമാണ്. ബന്ധപ്പെട്ട സ്ഥാപന മേധാവികൾ നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്ത് ഉദ്യോഗസ്ഥർക്ക് നൽകേണ്ടതും, വിതരണം ചെയ്ത വിവരം ഇലക്ഷൻ കമ്മീഷന്റെ ഓർഡർ സോഫ്റ്റ് വെയറിൽ ഏപ്രിൽ ഒന്നിന് മുൻപായി രേഖപ്പെടുത്തേണ്ടതുമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.



