
തലയാട്:എക്സൈസ് അധികൃതർ തലയാട് 27 ാം മൈൽ മലയിൽ നടത്തിയ റെയ്ഡിൽ വൻ വാറ്റുകേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. ഇവിടെ നിന്ന് 2000 ലീറ്റർ വാഷും പിടികൂടി.
വാഷ് 200 ലീറ്ററിന്റെ 10 ബാരലുകളിലായാണ് സൂക്ഷിച്ചിരുന്നത്. ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങൾ, വാറ്റ് ചട്ടികൾ,പാത്രങ്ങൾ, ഗ്യാസ് സ്റ്റൗവ്, ഗ്യാസ് അടുപ്പ് എന്നിവയും കണ്ടെടുത്തു. പ്രതികളെ പറ്റി സൂചന ലഭിച്ചതിനെ തുടർന്ന് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ച് ചാരായ വിൽപന നടത്തുന്ന സംഘമാണ് ഇതിനു പിന്നിലുള്ളത്.നിലവിൽ പിടിച്ചെടുത്ത വാഷ് ഉപയോഗിച്ച് 4 ലക്ഷത്തോളം രൂപയുടെ ചാരായം നിർമിക്കാൻ കഴിയുമെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. എക്സൈസ് ഇന്റലിജന്റ്സ് ബ്യുറോ പ്രിവന്റീവ് ഓഫിസർ ചന്ദ്രൻ കുഴിച്ചാലിലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫിസ് പ്രിവന്റീവ് ഓഫിസർമാരായ പി.കെ. സഹദേവൻ, പ്രവീൺ, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്യാമ പ്രസാദ്, പി.ജെ.മനോജ്,പ്രജിത്ത് ലാൽ എന്നിവരാണ് റെയ്ഡ് നടത്തിയത്



