LOCAL NEWSNews

തടഞ്ഞിട്ട ട്രെയിലറുകൾ വ്യാഴാഴ്ച ചുരം കയറും

താമരശ്ശേരി∙ വയനാട് ചുരത്തിൽ ഗതാഗതക്കുരുക്കിനിടയാക്കുമെന്ന ആശങ്കയിൽ മൂന്നു മാസത്തിലേറെയായി അടിവാരത്ത് തട​ഞ്ഞിട്ടിരിക്കുന്ന കൂറ്റൻ ട്രെയിലറുകൾ രണ്ടും കടത്തിവിടാൻ ഒടുവിൽ ജില്ലാ ഭരണകൂടം അനുമതി നൽകി. ട്രെയിലറിലെ ചരക്കുനീക്കത്തിന്റെ കരാറുകാരായ അണ്ണാമലൈ ട്രാൻസ്പോർട്ട് കമ്പനി, ജില്ലാ ഭരണകൂടം ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയ സാഹചര്യത്തിൽ വിദഗ്ധ സമിതി റിപ്പോർട്ടിലെ നിർദേശപ്രകാരമുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ച് വ്യാഴാഴ്ച രാത്രി 11 മണിയോടെ ചുരം കയറ്റി വിടാനാണു നിർദേശം.

ട്രെയിലറുകൾ കടന്നുപോകുമ്പോൾ ദേശീയപാതയ്ക്കോ വനം, വൈദ്യുതി വകുപ്പുകളുടെ സാമഗ്രികൾക്കോ നാശനഷ്ടമുണ്ടായാൽ ഈടാക്കാനായി 20 ലക്ഷം രൂപയുടെ ഡെപ്പോസിറ്റും, ഗതാഗത മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റും സാക്ഷ്യപത്രവുമാണു കമ്പനിയോട് ആവശ്യപ്പെട്ടിരുന്നത്. ചുരത്തിൽ ആംബുലൻസ് ഒഴിച്ചുള്ള വാഹനങ്ങളുടെ ഓട്ടം നിർത്തി വച്ചു കൊണ്ടാണു ട്രെയിലറുകൾ കടത്തി വിടുക. ഇതിനു വേണ്ടി വരുന്ന മുഴുവൻ ചെലവുകളും അണ്ണാമലൈ കമ്പനി തന്നെ വഹിക്കണം. നെസ്‌ലെ കമ്പനിക്കു പാൽപൊടിയും മറ്റും നിർമിക്കാൻ കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്ത കൂറ്റൻ യന്ത്രങ്ങളുമായി കർണാടകത്തിലെ നഞ്ചൻകോട്ടേക്കു പുറപ്പെട്ട ട്രെയിലറുകൾ സെപ്റ്റംബർ പത്തിനാണു താമരശ്ശേരി പുല്ലാഞ്ഞിമേട്ടിലും എലോക്കരയിലുമായി തടഞ്ഞിട്ടത്. പിന്നീട് അടിവാരം ബസ് സ്റ്റാൻഡ് പരിസരത്തേക്കു മാറ്റുകയായിരുന്നു.നാട്ടിലേക്കു പോയിരുന്ന ട്രെയിലർ ജീവനക്കാരിൽ മിക്കവരും ഇന്നലെ അടിവാരത്ത് തിരിച്ചെത്തി. ബാക്കിയുള്ളവർ ഇന്നും നാളെയുമായി എത്തും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com