വിവാഹ തലേന്നു വരന്റെ വീട്ടിലെ പണപ്പെട്ടിയുമായി കടന്ന് കള്ളൻ; പെട്ടിയും കുറച്ച് കവറുകളും വഴിയിൽ

കൊയിലാണ്ടി: വിവാഹ തലേന്നു വരന്റെ വീട്ടിൽ നടന്ന ചായ സൽക്കാരത്തിൽ നാട്ടുകാരും സുഹൃത്തുക്കളും നൽകിയ പണ കവർ നിക്ഷേപിച്ച പെട്ടിയുമായി കള്ളൻ കടന്നുകളഞ്ഞു. മുചുകുന്നിലെ കിള്ളവയൽ ജയേഷിന്റെ കല്ല്യാണത്തോട് അനുബന്ധിച്ചായിരുന്നു ചായസൽക്കാരം. നൂറുകണക്കിന് സുഹൃത്തുക്കളും നാട്ടുകാരും പങ്കെടുക്കുകയും ഉപഹാരമായി കവറിൽ പണമിട്ട് വീട്ടുമുറ്റത്തെ പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു. രാത്രി കരോക്കെ ഗാനമേള നടക്കുന്നതിനിടെ മുറ്റത്തെ പണപ്പെട്ടിയുമായി കള്ളൻ കടന്നുകളഞ്ഞുവെന്നാണു സംശയം. അർധ രാത്രിയിൽ പണപ്പെട്ടി കാണാനില്ലാത്തത് ശ്രദ്ധയിൽ പെട്ട ജയേഷ് ബന്ധുക്കളോടും സുഹൃത്തുക്കളോടും വിവരം പറഞ്ഞു. തുടർന്ന് വീട്ടിലും പരിസരത്തും അരിച്ചുപെറുക്കിയിട്ടും പണപ്പെട്ടി കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് സമീപത്തെ ആൾപാർപ്പില്ലാത്ത വീടിനടുത്ത് നിന്നാണ് പണപ്പെട്ടി കുത്തിതുറന്ന നിലയിൽ കണ്ടെത്തിയത്. കവറിലെ പണം മോഷ്ടാവെടുത്ത് ബാക്കി കവറുകൾ സമീപത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. കുറച്ചു പണം അടങ്ങുന്ന കവർ പെട്ടിക്ക് സമീപം കള്ളൻ വയ്ക്കുകയും ചെയ്തു. കൊയിലാണ്ടി പൊലീസ് ഇൻസ്പക്ടർ എം.എൻ.അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവാഹം ഇന്നലെ ആയിഞ്ചേരിയിലെ വധൂഗൃഹത്തിൽ വച്ച് നടന്നു



