
തിരുവമ്പാടിയിലെ അബു ഫാൻസി പടക്കകടയിൽ നിന്നുള്ള ദൃശ്യം
വിഷുവിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നഗരത്തിലെ പടക്ക വിപണി സജീവമായി. മുൻ വർഷങ്ങളിൽ വിഷു എത്തുന്നതിനും മാസങ്ങൾ മുന്‍പ് തന്നെ പടക്ക വിപണി സജീവമാകാറുണ്ടായിരുന്നെങ്കിലും കോവിഡിന് ശേഷം മേഖലയിൽ ഉണർവ് പഴയത് പോലെ ആയിട്ടില്ലെങ്കിലും മോശമല്ലാത്ത രീതിയിൽ കടകളിൽ സജീവമായിട്ടുണ്ട്.
എക്കാലത്തെയും പോലെ പുതുമ വിതറുന്ന പടക്കങ്ങൾ തന്നെയാണ് ഇത്തവണയും താരം. ഇത്തവണ വർണം വിതറുന്ന ന്യൂജൻ പടക്കങ്ങളാണ് വിപണി കീഴടക്കിയിട്ടുള്ളത്. പഴയതുപോലെ പടക്ക കടകളിലെത്തുന്ന കുഞ്ഞുകുട്ടികളെ പൊട്ടാസും കമ്പിത്തിരിയും മത്താപ്പുവും മാത്രം കാട്ടി തൃപ്തിപ്പെടുത്താനാവില്ല.
അതുകൊണ്ടുതന്നെ പടക്ക വിപണിയിലുമുണ്ട് ന്യൂജെൻ ടെച്ച്. നാടൻ പടക്കങ്ങളുടെ കാതടപ്പൻ ശബ്ദങ്ങളോടല്ല, മറിച്ച് ഫാൻസി പടക്കങ്ങളോടാണ് എല്ലാവർക്കും പ്രിയമെന്ന് പടക്ക കച്ചവടക്കാർ പറയുന്നു. ഡ്രോൺ, ഹെലികോപ്ടർ തുടങ്ങിയവക്കും ആവശ്യക്കാർ ഏറെയാണ്. ഓലപ്പടക്കങ്ങൾ, മാലപ്പടക്കങ്ങൾ കമ്പിത്തിരി, പൂത്തിരി, നിലച്ചക്രം പൂക്കുറ്റി തുടങ്ങിയ ഇഷ്ട ഇനങ്ങൾക്കാണ് കൂടുതൽ ചെലവ്. വിവിധ നിരക്കിലുള്ള പടക്ക കിറ്റുകളും വിപണിയിൽ ലഭ്യമാണ്.
ഇതിനിടെ ഓൺലൈനിലും പടക്ക വിപണി സജീവമാണ്. ഓൺലൈനിൽ 80 ശതമാനം വരെ വിലക്കിഴിവിൽ പടക്കങ്ങൾ ലഭിക്കുന്നതാണ് ആളുകളെ ആകർഷിക്കുന്നത്.
അതേസമയം, പടക്ക നിർമാണത്തിനും വിൽപനക്കും പ്രത്യേക ലൈസൻസ് വേണമെന്നിരിക്കെയാണ് യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഓൺലൈനായി പടക്കങ്ങളെത്തുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ വഴിയെത്തിയ പടക്കങ്ങൾ പോലീസ് പിടിച്ചെടുത്തിരുന്നു.
എന്നാൽ ഓൺലൈൻ വ്യാപാരം തകൃതിയായി നടന്നാൽ കച്ചവടം കുറയുമെന്ന ആശങ്കയാണ് അംഗീകൃത കച്ചവടക്കാരിലുള്ളത്. ജോലിക്കാരെ നിയോഗിച്ച് 18 ശതമാനം നികുതിയും കെട്ടിട വാടകയും ലൈസന്‍സും വാങ്ങി കച്ചവടത്തിന് കാത്തിരിക്കുന്ന തങ്ങള്‍ എന്തു ചെയ്യണമെന്നാണ് പല വ്യാപാരികളും ചോദിക്കുന്നത്. അതേ സമയം അംഗീകൃത കച്ചവടക്കാര്‍ പത്തിരട്ടി വരെ വില കൂട്ടിയാണ് കടകളില്‍ പടക്കം വില്‍ക്കുന്നതെന്നാണ് ജനങ്ങൾ കുറ്റപ്പെടുത്തുന്നത്.
5000 എണ്ണത്തിന്റെ മാലപടക്കം കടകളില്‍ വിൽക്കുന്നത് 3500 രൂപയ്ക്കാണ്. ഇവ ഓണ്ലൈനിന്ന് 1100 രൂപയ്ക്ക് ലഭിക്കും. വിലയിൽ ഇത്ര വലിയ വ്യത്യാസം വരുന്ന സാഹചര്യത്തിലാണ് തങ്ങൾ ഓൺലൈൻ പടക്ക വിപണിയെ ആശ്രയിക്കുന്നതെന്ന് ജനങ്ങളും പറയുന്നു



