
കോടഞ്ചേരി : കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ പനച്ചിപ്പറ്റ മുറമ്പാത്തി നടപ്പാലം പൊളിച്ചുമാറ്റി പുതിയപാലം പണിയണമെന്ന ആവശ്യമുയരുന്നു. 1982-ൽ നിർമിച്ച നടപ്പാലമാണ് ജീർണാവസ്ഥയിലായിരിക്കുന്നത്.
പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്നുവീണ് ഇരുമ്പുകമ്പികൾ പുറത്ത് കാണാവുന്നനിലയിലാണ്. പൂളപ്പാറ വേളങ്കോട് റോഡിനെയും തമ്പലമണ്ണറോഡിനെയും ബന്ധിപ്പിക്കുന്നതാണ് ചാലിപ്പുഴയ്ക്ക് കുറുകെയുള്ള ഈ പാലം. മുറമ്പാത്തി ഭാഗത്തുനിന്ന് നൂറുകണക്കിന് വിദ്യാർഥികളാണ് പാലംകടന്ന് വേളങ്കോട് ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിലേക്കെത്തുന്നത്.
പ്രദേശത്തെ 200-ഓളംകുടുംബങ്ങൾ ദിവസേന ഉപയോഗിക്കുന്നതാണ് ഈ പാലം. ഒരുമീറ്റർ വീതിയാണ് പാലത്തിനുള്ളത്. ഒരേസമയം ഇരുവശത്തുനിന്നും ഇരുചക്ര വാഹനങ്ങൾവന്നാൽ കടന്നുപോകാൻ കഴിയില്ല.
മഴവെള്ളപ്പാച്ചിൽ പതിവായ ചാലിപ്പുഴയിൽ വർഷക്കാലത്ത് ജലനിരപ്പ് ഉയരുമ്പോൾ മാലിന്യവുംമറ്റും പാലത്തിൽ തട്ടിനിന്ന് നീരൊഴുക്ക് തടസ്സപ്പെടാറുണ്ട്. ഇതുമൂലം പുഴയുടെ ഇരുകരകളും ഇടിയാനും കാരണമാകുന്നു. താഴ്ന്നപാലം പ്രദേശത്ത് വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്യുമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.പുതിയപാലം നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെജനങ്ങൾ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്



