തൊണ്ടിമ്മൽ ജി.എൽ.പി.സ്കൂൾ ശുചിമുറി നിർമ്മാണം പാതി വഴിയിൽ: വകുപ്പ് മന്ത്രിക്ക് പരാതി സി.പി.ഐ.എം

തിരുവമ്പാടി: കൊടുവള്ളി ബ്ലോക്കു പഞ്ചായത്ത് ലക്ഷക്കണക്കിനു രൂപ മുടക്കി ഒന്നര വർഷം മുമ്പ് പണിയാരംഭിച്ച ശുചിമുറി നിർമ്മാണം എങ്ങുമെത്താതെ പാതി വഴിയിൽ. തൊണ്ടിമ്മൽ ഗവ: എൽ.പി.സ്കൂളിൻ്റെ ശുചി മുറിക്കാണ്, അധികൃതരുടെ കെടുകാര്യസ്ഥത മൂലം ഈ ഗതികേട്.
നിർമ്മാണം തുടങ്ങുന്നതിനു മുമ്പ് ഗുണഭോക്തൃ കമ്മറ്റി രൂപീകരിക്കുകയോ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയോ ചെയ്തില്ല. സ്ഥലം പഞ്ചായത്തു മെമ്പറേയൊ സ്കൂൾ പി.ടി. ഏയോ വിവരം അറിയിക്കുകയോ- പങ്കെടുപ്പിക്കുകയോ ഉണ്ടായില്ല. സ്കൂൾ അധികൃതർ എസ്റ്റിമേറ്റും പ്രൊജക്ട് റിപ്പോർട്ടും ആവശ്യപ്പെട്ടെങ്കിലും കാരാറുകാരനോ എഞ്ചിനിയറോ നൽകാൻ തയ്യാറായില്ല. നൂറോളം കുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂളിൽ കുട്ടികൾക്ക് ശുചി മുറി ഉപയോഗിക്കാനാവുന്നില്ല. നടത്തിയ നിർമ്മാണത്തിനു് ഉപയോഗിച്ച വസ്തുക്കളാവട്ടെ, വളരെ നിലവാരം കുറഞ്ഞവയുമാണ്. ഇതെല്ലാം സംബന്ധിച്ച് രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും വ്യാപകമായി പരാതി ഉയർന്നിട്ടും പരിഹാരമുണ്ടാക്കാൻ ബ്ലോക്കു പഞ്ചായത്ത് അധികാരികൾ തയ്യാറാകുന്നുമില്ല.
ശുചി മുറിയുടെ എല്ലാ വിധ പണികളും പൂർത്തീകരിച്ച് എത്രയും പെട്ടെന്ന് ശുചിമുറി കുട്ടികൾക്കായി തുറന്നുകൊടുക്കണമെന്ന് സി.പി.ഐ.എം തൊണ്ടിമ്മൽ വാർഡ് കമ്മറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് പരാതി സമർപ്പിച്ചിട്ടുണ്ട്. യോഗത്തിൽ ജോളി ജോസഫ്, എസ്.ജയപ്രസാദ്, എസ്.ശിവദാസ്, അരുൺ ഇണ്ണി, ബീനാ ഏ.പി. ,ഗിരീഷ് ബാബു എന്നിവർ സംസാരിച്ചു.



