
കോഴിക്കോട്: നിർമിത ബുദ്ധി ഉപയോഗിച്ച് പാലാഴി സ്വദേശിയുടെ 40,000 രൂപ തട്ടിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. ഗുജറാത്ത് അഹമ്മദാബാദിലെ ഉസ്മാൻപുര സ്വദേശി കൗശൽ ഷായാണ് പണം സ്വീകരിച്ച അക്കൗണ്ട് ഉടമ. ഇയാളുടെ വീട്ടിലും സ്ഥാപനങ്ങളിലും സിറ്റി സൈബർ ക്രൈം ഇൻസ്‌പെക്ടർ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തി.
നിരവധി മൊബൈൽ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും ഉപയോഗിക്കുന്ന പ്രതി ഗുജറാത്തിലും മുംബൈയിലും ഗോവയിലും മാറി മാറി താമസിക്കുന്നയാളാണ്. ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
കേന്ദ്ര ഗവ. സ്ഥാപനത്തിൽനിന്നും വിരമിച്ച പാലാഴി സ്വദേശി കഴിഞ്ഞ മാസം ഒമ്പതിനാണ് തട്ടിപ്പിനിരയായത്. മുമ്പ് ഇദ്ദേഹത്തിനൊപ്പം ജോലിചെയ്‌തിരുന്ന ആന്ധ്ര സ്വദേശിയുടെ ശബ്ദവും വീഡിയോ ഇമേജും നിർമിതബുദ്ധിയിലൂടെ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ജിയോ പേയ്‌മെന്റ് ബാങ്കിന്റെ അഹമ്മദാബാദിലെ ഉസ്മാൻ പുര ഭാഗത്തുള്ള കൗശൽ ഷായുടെ പേരിലുള്ള അക്കൗണ്ടിലാണ് പണം ക്രെഡിറ്റായതെന്ന് കണ്ടെത്തി.
ഗോവ ആസ്ഥാനമായുള്ള ഗെയിമിങ് പ്ലാറ്റ്ഫോമിന്റെ പേരിലുള്ള ആർബിഎൽ ബാങ്കിന്റെ അക്കൗണ്ടിലേക്കാണ് ഈ പണം കൈമാറിയത്. ഗോവയിലും ഗുജറാത്തിലും സൈബർ പൊലീസ് വിശദമായ അന്വേഷണം നടത്തി വിവരങ്ങൾ ശേഖരിച്ചശേഷമാണ് മടങ്ങിയെത്തിയത്. കൗശൽ ഷാ മുമ്പും പണ സംബന്ധമായ തട്ടിപ്പുകളിൽ ഏർപ്പെട്ടതിനെ തുടർന്ന് നിരവധി കേസുകളിൽ ഉൾപ്പെട്ടതിനാൽ സ്വന്തം വീട്ടുകാരുമായി അകന്നുകഴിയുകയാണ്.



