
മാനന്തവാടി : മാനന്തവാടിക്കടുത്ത് തലപ്പുഴ കണ്ണോത്തുമലയിൽ ഒൻപതുപേരുടെ മരണത്തിനിടയാക്കിയ ജീപ്പപകടത്തിന്റെ കാരണം അന്വേഷിക്കുന്നു. കണ്ണൂർ ഫൊറൻസിക് സയൻസ് ലാബിലെ ഫിസിക്സ് വിഭാഗം വിദഗ്ധർ വിശദപരിശോധന നടത്തും. വാഹനത്തിന്റെ ബ്രേക്കിന്റെ ഓയിൽ പൈപ്പ് പൊട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തിനു മുൻപാണോ ശേഷമാണോ ഇതു സംഭവിച്ചതെന്ന് കണ്ടെത്തണം.
അപകടകാരണം ജീപ്പിന്റെ സാങ്കേതികത്തകരാറാണോ എന്നുറപ്പിക്കാൻ വിശദമായ ഫൊറൻസിക് പരിശോധനയ്ക്കുശേഷമേ കഴിയുകയുള്ളൂ. ചില ഡ്രൈവർമാർ ഇന്ധനം ലാഭിക്കാൻ വാഹനം ന്യൂട്രലിലാക്കാറുണ്ട്. അങ്ങനെ ചെയ്തിരുന്നോ എന്നും കണ്ടെത്തേണ്ടതുണ്ട്.അപകടം നടന്ന സ്ഥലത്ത് ശനിയാഴ്ച ജില്ലയിലെ ഫൊറൻസിക് വിദഗ്ധർ പരിശോധന നടത്തി. അശ്രദ്ധമായി വാഹനമോടിച്ചെന്ന നിഗമനത്തിൽ ജീപ്പ് ഡ്രൈവറുടെപേരിൽ തലപ്പുഴ പോലീസ് കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്. മാനന്തവാടി ഡിവൈ.എസ്.പി. പി.എൽ. ഷൈജുവിന്റെ മേൽനോട്ടത്തിൽ തലപ്പുഴ ഇൻസ്പെക്ടർ അരുൺഷായാണ് കേസന്വേഷിക്കുന്നത്. പോലീസിനുപുറമേ മോട്ടോർവാഹനവകുപ്പും അന്വേഷണം നടത്തുന്നുണ്ട്.കൊടുംവളവുകളും കുത്തനെ ഇറക്കങ്ങളുമുള്ള അപകടാവസ്ഥയിലുള്ള റോഡാണ്. റോഡിന് സംരക്ഷണഭിത്തിയില്ലാത്തത് ദുരന്തത്തിന്റെ ആക്കംകൂട്ടിയിട്ടുണ്ട്. നേരത്തേയുള്ള സംരക്ഷണഭിത്തി റോഡ് നവീകരിച്ചപ്പോൾ ഒഴിവാക്കിയെങ്കിലും പുനർനിർമിച്ചില്ല. അതുകൊണ്ട് അടിയന്തരമായി സംരക്ഷണഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് പോലീസ് റിപ്പോർട്ട് നൽകും.
14 യാത്രക്കാരാണ് ജീപ്പിലുണ്ടായിരുന്നത്. ഇതിൽ പിറകിലിരുന്നവരാണ് മരിച്ചത്. ജീപ്പ് 25 അടി താഴ്ചയിേലക്കു പതിക്കുമ്പോൾ തെറിച്ചുവീണ യാത്രക്കാരാണ് അതിഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്. മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ച പ്പോൾത്തന്നെ ഒൻപതുപേരും മരിച്ചിരുന്നു.



