
കൂരാച്ചുണ്ട്: കല്ലാനോട് മേഖലയിലും പരിസര പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗങ്ങളുടെ കടന്നാക്രമണത്താല്‍ കർഷകർ പൊറുതിമുട്ടുകയും വന്യമൃഗങ്ങളുടെ കടന്നുകയറ്റം കർഷകരുടെ ജീവനും കൃഷികള്‍ക്കും ഭീഷണിയായിരിക്കുന്ന സാഹചര്യത്തിലും കല്ലാനോട് കർഷകരുടെ നേതൃത്വത്തില്‍ രക്ഷാ സ്ക്വാഡ് രൂപീകരിച്ചു.
കർഷകരുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ 12 അംഗ സ്ക്വാഡ് രൂപികരിച്ചു. ആന കൃഷിസ്ഥലത്തേക്ക് ഇറങ്ങുന്ന ഭാഗങ്ങളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തീ കത്തിച്ചും, പടക്കം പൊട്ടിച്ചും പ്രതിരോധിക്കാൻ തീരുമാനമായി. വനം വകുപ്പ് തയാറാക്കിയ ഹാംഗിംഗ് ഫെൻസിംഗ് സ്ഥാപിക്കാൻ എസ്റ്റിമേറ്റ് പ്രകാരം ഫണ്ടനുവദിക്കാൻ എംഎല്‍എയുമായി ബന്ധപ്പെടാൻ യോഗം തീരുമാനിച്ചു.
വാർഡ് മെമ്പർ അരുണ്‍ ജോസ് അധ്യക്ഷത വഹിച്ചു. തോമസ് കുമ്പുങ്കൽ, ജോണ്‍സണ്‍ എട്ടിയില്‍, ജയ്മോൻ പുല്ലൻപ്ലാവില്‍, ജോണി അരീക്കല്‍, റെൻസണ്‍ കിഴക്കുംപുറം, ജോസ് പറപ്പള്ളില്‍, എസ്‌എഫ്‌ഒ ഗണേശ്, ബിഎഫ്‌ഒ അമൃത്, ലിപേക്ഷ് തുടങ്ങിയവർ പ്രസംഗിച്ചു.



