നാല്‍പത് വര്‍ഷം പഴക്കമുള്ള കോട്ടമുഴി പാലം പുനര്‍നിര്‍മ്മാണമാരംഭിച്ചു

കൊടിയത്തൂർ: പൊതുമരാമത്ത് വകുപ്പ് 4.21 കോടി രൂപ മുടക്കി മുക്കം ചെറുവാടി (എൻ.എം ഹുസ്സൈൻ ഹാജി) റോഡിലെ കോട്ടമൂഴി പാലം പുനർനിർമ്മിക്കുന്നു. പുനർനിർമ്മാണത്തിന്റെ പ്രാഥമിക പ്രവൃത്തി തുടങ്ങി. ഒരാഴ്ച മുമ്പ് പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചിരുന്നു.
40 വർഷം മുമ്പ് നിർമ്മിച്ച അപകടാവസ്ഥയിലായ പാലമാണ് 11 മീറ്റർ വീതിയിലും 18 മീറ്റർ നീളത്തിലും പുനർനിർമ്മിക്കുന്നത്. വ്യാഴാഴ്ചമുതല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി അസി. എൻജിനീയർ ബൈജു അറിയിച്ചു. കാല്‍നട യാത്രക്കാർക്കും ഇരുചക്രവാഹനങ്ങള്‍ക്കും പ്രത്യേക വഴി നിർമ്മിച്ചിട്ടുണ്ട്.
നാലുവർഷം മുമ്പ് വെള്ളപ്പൊക്കത്തില്‍ സംരക്ഷണ ഭിത്തി തകർന്നതിനെതുടർന്ന് 13 ലക്ഷം ചെലവഴിച്ച് താല്‍ക്കാലികമായി ബലപ്പെടുത്തിയിരുന്നു. തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ് പാലം പുനർനിർമ്മാണത്തിന് നേരത്തേ ഭരണാനുമതി തേടിയിരുന്നു.
ശോച്യാവസ്ഥയിലായിരുന്ന പാലം പുനർനിർമ്മിക്കണമെന്ന ജനങ്ങളുടെ പ്രധാന ആവശ്യമാണ് യാഥാർഥ്യമാവുന്നത്. പാലം ഒരു വർഷത്തിനുള്ളില്‍ പൂർത്തിയാക്കാനാണ് കരാർ കമ്പനി ഉദ്ദേശിക്കുന്നത്.