LOCAL NEWS

വിദഗ്ധ സംഘം 
പരിശോധന തുടങ്ങി

വിലങ്ങാട്‌:ഉരുൾപൊട്ടലുണ്ടായ  വിലങ്ങാടും സമീപപ്രദേശങ്ങളിലും വിദഗ്ധസംഘം പരിശോധന തുടങ്ങി.  പ്രദേശത്ത്‌  തുടർതാമസം സാധ്യമാകുമോ എന്നത്‌  പരിശോധിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ്‌ വിദഗ്‌ധ സംഘം പഠനം നടത്തുന്നത്‌.  ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ, ജില്ലാ ഹൈഡ്രോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്,  പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) അസിസ്റ്റന്റ്‌ എൻജിനിയർ,  വാണിമേൽ  പഞ്ചായത്ത് അസിസ്‌റ്റന്റ്‌ എൻജിനിയർ എന്നിവരടങ്ങിയ സംഘമാണ് പരിശോധിക്കുന്നത്.  

വീടുകളുടെയും  കെട്ടിടങ്ങളുടെയും മറ്റും വിവരങ്ങളും  സംഘം ശേഖരിക്കുന്നുണ്ട്‌. പന്നിയേരി ഉന്നതി കേന്ദ്രത്തിലാണ്‌ തിങ്കളാഴ്‌ച എത്തിയത്‌. ആദിവാസികളിൽനിന്ന്‌ വിവരങ്ങൾ ശേഖരിച്ചു.  വാസയേഗ്യമല്ലായെന്ന്‌ പഞ്ചായത്ത്‌ കലക്ടർക്ക്‌ റിപ്പോർട്ട്‌ നൽകിയ 112 വീടുകൾ ഉൾപ്പെടുന്ന മേഖലയാണിത്‌. 20നുള്ളിൽ  കലക്ടർക്ക്‌ റിപ്പോർട്ട് നൽകും.   ഒരാഴ്ചയെങ്കിലും ദുരന്തബാധിത മേഖലകൾ സംഘം സന്ദർശിക്കും. 

ഒരാഴ്‌ച മുമ്പ്‌‌   ഹസാർഡ് അനലിസ്റ്റ്,  ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ ജിയോളജിസ്റ്റ് എന്നിവർ ചേർന്ന്‌  പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു.ഉന്നതതല 
ഉദ്യോഗസ്ഥർ 
സന്ദർശിച്ചു

വിലങ്ങാട് ഉരുൾപൊട്ടലിൽ തകർന്ന, പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളും പാലങ്ങളും ഉന്നതതല ഉദ്യോഗസ്ഥർ പരിശോധിച്ചു. തകർന്ന ഉരുട്ടി പാലം, പെട്രോൾ പമ്പിന് സമീപം ഒലിച്ചുപോയ റോഡ്, പാരിഷ് ഹാളിനടുത്ത് തകർന്ന റോഡിന്റെ സംരക്ഷണ ഭിത്തി, വിലങ്ങാട് ടൗൺ പാലം, മഞ്ഞച്ചീളിയിൽ ഉരുൾപൊട്ടിയ സ്ഥലത്തെ പാലം, വാളൂക്ക് പാലം എന്നിവിടങ്ങളിലായിരുന്നു പരിശോധന. പാലം വിഭാഗം ചീഫ് എൻജിനിയർ ഹിഗുൽ അൽബേസ്, കെആർഎഫ്ഇ ചീഫ് എൻജിനിയർ എം അശോക് കുമാർ, സൂപ്രണ്ടിങ് എൻജിനിയർ എസ് ദീപു, പാലം വിഭാഗം എസ്ഇ പി കെ രമ, എക്സിക്യൂട്ടിവ് എൻജിനിയർ സി എസ് അജിത്ത്, എഎക്സിമാരായ എൻ വി ഷിനി, നിധിൻ ലക്ഷ്മണൻ, പി റജീന, എഇ എൻ ബൈജു എന്നിവരാണ് സംഘത്തിലുള്ളത്. ദുരന്തമേഖലയിലെ പുനർനിർമാണ പ്രവൃത്തി എന്ന പരിഗണന നൽകി ടെൻഡർ നടപടി അടിയന്തരമായി പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുമെന്ന് എൻജിനിയർമാർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com