
കോഴിക്കോട് ജില്ലയിൽ മരുതോങ്കര ഗ്രാമ പഞ്ചായത്തിലും, ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലും നിപ്പ് വൈറസ് രോഗം ബാധിച്ച് രണ്ട് പേർ മരണപ്പെട്ടതായി സ്ഥരീകരിച്ചിട്ടുണ്ട്. നിപ്പ വൈറസ് ബാധക്കെതിരായ മുൻകരുതലുകളെ കുറിച്ചും, രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ചും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നിപ്പാ മാനേജെന്റ് പ്ലാൻ പ്രകാരം മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ 3 പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ കണ്ടെൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. രോഗ വ്യാപനം തടയുന്നതിനായി കോഴിക്കോട് ജില്ലയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും, അടുത്ത പത്ത് ദിവസത്തേക്ക് താല്ക്കാലികമായി നിർത്തിവക്കുവാൻ കോഴിക്കോട് ജില്ലാ കലക്ടർ ഉത്തരവിറക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
1) ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ അതുപോലുള്ള മറ്റ് പരിപാടികൾ എന്നിവയിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടപ്പിലാക്കേണ്ടതാണ്.
2)വിവാഹം, റിസപ്ഷൻ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പൊതുജന പങ്കാളിത്തം പരമാവധി കുറച്ച് പ്രോട്ടോകോൾ അനുസരിച്ച് മാത്രം, ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി നടത്തേണ്ടതും ഇത് സംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ അറിയിച്ച് മുൻകൂർ അനുമതി വാങ്ങേണ്ടതുമാണ്. 3)പൊതുജനങ്ങൾ ഒത്ത് ചേരുന്ന നാടകം, പോലുള്ള കലാ സാംസ്കാരിക പരിപാടികൾ,കായിക മത്സരങ്ങൾ എന്നിവ മാറ്റി വെക്കേണ്ടതാണ്.4)നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെപോലീസ് വകുപ്പ് നടപടി സ്വീകരിക്കേണ്ടതാണ്. 5)പൊതുയോഗങ്ങൾ, പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതു പരിപാടികൾ എന്നിവ മാറ്റി വെക്കേണ്ടതാണ്.



