
കോഴിക്കോട്∙ മലബാർ വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലയിലെ (ബഫർസോൺ) ജനവാസമേഖലകൾ സംബന്ധിച്ച പരാതികൾ പരിഹരിക്കാനുള്ള നേരിട്ടുള്ള സ്ഥലപരിശോധന ജില്ലയിൽ ഇന്നു തുടങ്ങും. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഇന്നു മുതൽ സ്ഥലപരിശോധന നടത്തുമെന്നു പ്രസിഡന്റ് പോളി കാരക്കട അറിയിച്ചു. പഞ്ചായത്ത്, വനം, റവന്യു വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന. ചക്കിട്ടപാറ പഞ്ചായത്തിൽ സ്ഥല പരിശോധന 26നു തുടങ്ങും. സ്ഥലപരിശോധനയ്ക്കു മുന്നോടിയായി ഇന്നലെ കൂരാച്ചുണ്ട് പഞ്ചായത്തിൽ വനം, റവന്യു, പഞ്ചായത്ത് വകുപ്പുകളുടെ യോഗം ചേർന്നു.അതേ സമയം, പരിസ്ഥിതി ലോല മേഖല സംബന്ധിച്ചു പഞ്ചായത്തുകൾക്കുള്ള അവ്യക്തത നീങ്ങിയിട്ടില്ല. ഉപഗ്രഹ സർവേ ഭൂപടവും വനംവകുപ്പിന്റെ കരടു ഭൂപടവും അടിസ്ഥാനമാക്കി പരിശോധന നടത്താനാണു നിർദേശം. ഇതിൽ വനംവകുപ്പിന്റെ ഭൂപടത്തിൽ സർവേ നമ്പറുകൾ രേഖപ്പെടുത്തിയിട്ടില്ല. ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ഉള്ള സർവേ നമ്പറുകളിൽ ഉൾപ്പെടുന്ന വീടുകളിലും സ്ഥാപനങ്ങളിലുമെത്തി പരാതി സ്വീകരിക്കുകയാണ് ആദ്യം ചെയ്യുകയെന്നു കൂരാച്ചുണ്ട് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഹെൽപ് ഡെസ്ക്കുകളിൽ ലഭിച്ച പരാതികൾ വിശദമായി പരിശോധിച്ച ശേഷമാണ് നേരിട്ടുള്ള സ്ഥലപരിശോധന ആരംഭിക്കുകയെന്നു ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ പറഞ്ഞു. ചങ്ങരോത്ത് പഞ്ചായത്തിൽ പരാതികൾ സ്വീകരിക്കാനുള്ള ഹെൽപ് ഡെസ്ക്കുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പരാതികൾ പൂർണമായും ലഭിച്ച ശേഷം 26ന് യോഗം ചേർന്നു സ്ഥല പരിശോധനയ്ക്കുള്ള തീയതി നിശ്ചയിക്കും. പരിശോധനയ്ക്കായുള്ള സംയുക്ത സമിതി രൂപീകരിച്ചിട്ടുണ്ട്



