
കോഴിക്കോട് : ഓപ്പറേഷൻ യെല്ലോ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശംവെച്ച 68 മുൻഗണനാ കാർഡുകൾ പിടിച്ചെടുത്തു. കോഴിക്കോട് താലൂക്കിലെ ഒളവണ്ണ, മടവൂർ, കൊടിനാട്ടുമുക്ക് എന്നീ പ്രദേശങ്ങളിൽ വീടുകയറി നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശംവെച്ചിരുന്ന അഞ്ച് എ.എ.വൈ. കാർഡ്, 40 മുൻഗണനാ കാർഡുകൾ, 23 സ്റ്റേറ്റ് സബ്സിഡി കാർഡുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
സർക്കാർ ഉദ്യോഗസ്ഥരടക്കം നിലവിൽ മുൻഗണനാ കാർഡുകളിൽ അംഗങ്ങളായി തുടരുന്നതായി കണ്ടെത്തി. എ.സി. സൗകര്യത്തോടുകൂടിയ 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്‌തൃതിയുള്ള വീടുകളും ഒന്നിലധികം നാലുചക്ര വാഹനമുള്ളവരുമായ വ്യക്തികളും സബ്സിഡി കാർഡ് ദുരുപയോഗപ്പെടുത്തുന്നുണ്ട്. കാർഡുകൾ അടിയന്തരമായി മാറ്റാൻ ഇവർക്ക് നോട്ടിസ് നൽകിയതായി ജില്ലാ സപ്ലൈ ഓഫീസർ കെ. രാജീവ് അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധന തുടരും. താലൂക്ക് സപ്ലൈ ഓഫീസർ എം. സാബു, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ കെ. നിഷ, റേഷനിങ് ഇൻസ്പെക്ടർമാരായ വി. സുരേഷ്, സി.കെ. ഷെദീഷ്, ജീവനക്കാരായ മനു പ്രകാശ്, സി.ബി. സീന, മൊയ്തീൻകോയ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.



