
മുക്കം : അഗസ്ത്യൻമുഴിയിൽ നാട്ടുകാരുടെ കൂട്ടായ്മയിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. ‘നാട്ടുകൂട്ടം നാട്ടരങ്ങ്’ കൂട്ടായ്മയാണ് ഒരുലക്ഷത്തിലേറെ രൂപ ചെലവിൽ അങ്ങാടിയിൽ ക്യാമറ സ്ഥാപിച്ചത്.
ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായ അങ്ങാടിയിൽ ക്യാമറസ്ഥാപിക്കാൻ നാട്ടുകാർ തീരുമാനിക്കുകയായിരുന്നു. നാട്ടുകൂട്ടത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിലൂടെ നാലുദിവസത്തിനകം തുക സമാഹരിച്ചു. അങ്ങാടിയിലെ നാലുറോഡിലെയും ദൃശ്യങ്ങൾ ഒരു മാസംവരെ സൂക്ഷിക്കും. ഇൻവെർട്ടർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ദിവസങ്ങൾക്കുമുമ്പ് മണാശ്ശേരിയിലുണ്ടായ കാറപകടത്തിൽ ഒരാൾ മരിക്കുകയും ഇടിച്ചവാഹനം നിർത്താതെപോവുകയും ചെയ്തിരുന്നു. സംസ്ഥാനപാതയിൽ ഉൾപ്പെടെ റോഡിലേക്ക് ക്യാമറകൾ ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് ഇടിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തത്.
അഗസ്ത്യൻമുഴിയിൽ നടന്ന ചടങ്ങിൽ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ആദർശ് രജീന്ദ്രൻ ക്യാമറകളുടെ പ്രവർത്തനം ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർമാൻ പി.ടി. ബാബു അധ്യക്ഷനായി.പഞ്ചഗുസ്തി ജില്ലാതല മത്സരത്തിൽ വിജയിച്ച യാസറിനെ അനുമോദിച്ചു. മുക്കം ഇൻസ്പെക്ടർ കെ. പ്രജീഷ്, നഗരസഭാ കൗൺസിലർ പി. ജോഷില, യു.പി. അബ്ദുൽ നാസർ, റൈനീഷ് നീലാംബരി, എൻ. വിജയൻ, ബിജു പാറക്കൽ, ജോസ് മുണ്ടത്താനം എന്നിവർ സംസാരിച്ചു.



