
കോഴിക്കോട്: മോഷ്ടിച്ച സ്കൂട്ടറിൽ ഗോവയിലേക്ക് പോയി അവിടെ വിൽപന നടത്താനൊരുങ്ങിയ യുവാക്കൾ പൊലീസിന്റെ പിടിയിലായി. കുപ്രസിദ്ധ കുറ്റവാളി മാറാട് സ്വദേശി ഭൈരവൻ എന്നറിയപ്പെടുന്ന ഫൈജാസും (26), നൈനാംവളപ്പ് സ്വദേശി മിഥിലാജുമാണ് (24) പിടിയിലായത്.രണ്ടാഴ്ചമുമ്പ് അപ്സര തിയറ്ററിന് എതിർവശത്തെ ക്രോസ് റോഡിൽ നിർത്തിയിട്ട നീലനിറത്തിലുള്ള ജൂപിറ്റർ സ്കൂട്ടർ മോഷണംപോയിരുന്നു. ടൗൺ പൊലീസും സിറ്റി ക്രൈം സ്ക്വാഡും നടത്തിയ അന്വേഷണത്തിൽ വാഹനം കവർന്നത് മിഥിലാജാണെന്ന് മനസ്സിലാക്കി.കഴിഞ്ഞദിവസം ബീച്ച് മറൈൻ ഗ്രൗണ്ടിന് എതിർവശത്തുള്ള റോഡിൽ വാഹനം കണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തവെ സ്കൂട്ടറുമായി രക്ഷപ്പെടാൻ ശ്രമിച്ച ഫൈജാസിനെ ടൗൺ സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രനും സംഘവും സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. മിഥിലാജിനെ ആനിഹാൾ റോഡിൽനിന്നാണ് അറസ്റ്റ് ചെയ്തത്.



