KERALA NEWSNews

മേപ്പാടിയില്‍ വിദ്യാർത്ഥിനിയ്ക്ക് നേരെയുള്ള ആക്രമണത്തില്‍ സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷൻ

തിരുവനന്തപുരം : മേപ്പാടി പോളിടെക്നിക് കോളേജിൽ വിദ്യാര്‍ത്ഥിനിയ്ക്കു നേരെയുള്ള ലഹരി മാഫിയയുടെ ക്രൂരമായ ആക്രമണത്തിൽ സ്വമേധയാ കേസെടുത്ത് കേരള സംസ്ഥാന യുവജന കമ്മീഷൻ. ആക്രമണത്തേക്കുറിച്ച്  ജില്ലാ പൊലീസ് മേധാവിയോട് യുവജന കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. ചികിത്സയിലുള്ള അപർണ്ണ ഗൗരിയേയും അപർണ്ണയുടെ കുടുംബാംഗങ്ങളേയും യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം ഫോണിൽ വിളിച്ച് സംസാരിച്ചു. അപർണ്ണയ്ക്കും കുടുംബത്തിന് വേണ്ട എല്ലാ പിന്തുണയും യുവജന കമ്മീഷൻ ഉറപ്പാക്കുമെന്നും അറിയിച്ചു.

കേരളത്തിന്‍റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് ഉണ്ടായിട്ടുള്ളത്. ക്യാമ്പസുകളിൽ അരാഷ്ട്രീയ ലഹരി മാഫിയ ശക്തികൾ സംഘടിതരാകുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. സജീവ വിദ്യാര്‍ത്ഥി രാഷ്ട്രീയ  പ്രവർത്തകയായ അപർണയെ ആക്രമിക്കുക വഴി ലഹരിക്കെതിരെ പ്രതിരോധം തീർക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും വിദ്യാർത്ഥി സംഘടനകൾക്കും എതിരായ തങ്ങളുടെ വെല്ലുവിളി കൂടിയാണ് ഈ അരാഷ്ട്രീയ  മാഫിയ സംഘങ്ങൾ ഉയർത്തിയിരിക്കുന്നതെന്ന് യുവജന കമ്മീഷന്‍ വിശദമാക്കി. ക്യാമ്പസുകൾ സുരക്ഷിതമാവുകയും  ജനാധിപത്യവൽക്കരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട് എന്നും അരാഷ്ട്രീയ ക്യാമ്പസുകളെ രാഷ്ട്രീയവൽക്കരിച്ചും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചും ഇവരെ ഒറ്റപ്പെടുത്തിയും വേണം നമുക്ക് നിലവിലെ സാഹചര്യത്തെ മാറ്റി തീർക്കേണ്ടത് എന്നും യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡോ. ചിന്താ ജെറോം പറഞ്ഞു.

 വയനാട് മേപ്പാടി പോളി ടെക്നിക് കോളേജിൽ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് വിദ്യാര്‍ത്ഥി സംഘര്‍ഷമുണ്ടായത്. എസ്എഫ്ഐ പ്രവർത്തകരും യുഡിഎസ്എഫ് പ്രവർത്തകരുമാണ് ഏറ്റുമുട്ടിയത്. എസ്എഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറി അപർണാ ഗൗരി, യുഡിഎസ്എഫ് ചെയർമാൻ  മുഹമ്മദ് സാലിം തുടങ്ങിയവർക്കാണ് പരിക്കേറ്റത്. നെഞ്ചിന് ഗുരുതര പരിക്കേറ്റ അപർണ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  കോളേജിലെ യുഡിഎസ്എഫിന്‍റെ പിന്തുണയുള്ള  ലഹരി സംഘമാണ് വനിതാ നേതാവിനെ ആക്രമിച്ചതെന്ന് ആരോപിച്ച എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വിട്ടിരുന്നു. 

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com