
കോഴിക്കോട് ∙ ഇടതുകാലിനു പരുക്കേറ്റ സ്ത്രീക്ക് വലതുകാലിനു ശസ്ത്രക്രിയ നടത്തിയതായി പരാതി. മക്കട സ്വദേശി സജ്ന(58) ഇതു സംബന്ധിച്ച് നടക്കാവ് പൊലീസിലും ആരോഗ്യ മന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നൽകി. വീടിന്റെ വാതിൽ അടയ്ക്കുന്നതിനിടെ അതിനുള്ളിൽ കാൽ കുടുങ്ങിയാണ് സജ്നയ്ക്കു പരുക്കേറ്റത്. ഒരു വർഷത്തിലേറെയായി ഡോ. ബഹിർഷാന്റെ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് കഴിഞ്ഞ 20ന് ഇടതു കാലിനു പകരം വലതുകാലിൽ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടതുകാലിനു പകരം വലതുകാലിനു ശസ്ത്രക്രിയ നടത്തിയ വിവരം രോഗിയും ബന്ധുക്കളും ഉടനെ ഡോക്ടറെ അറിയിച്ചിരുന്നുവെന്നു പറയുന്നു.സജ്നയുടെ ഇരുകാലുകൾക്കും പരുക്കുണ്ടായിരുന്നുവെന്നും ഇതിനായി കഴിഞ്ഞ ഏപ്രിൽ മുതൽ ഡോ. ബഹിർഷാന്റെ ചികിത്സയിലായിരുന്നുവെന്നും ഡോ. കെ.എം.ആഷിക് അറിയിച്ചു. വലതുകാൽ പരിശോധിച്ചപ്പോൾ പരുക്കുള്ളതായി രോഗിയെയും ഭർത്താവിനെയും ബോധ്യപ്പെടുത്തിയിരുന്നു. ഭർത്താവിന്റെ സമ്മതപത്രം പ്രകാരമാണ് ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയുടെയോ ഡോക്ടറുടെയോ ഭാഗത്തു നിന്ന് ഒരു അശ്രദ്ധയും അപാകതയും ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു



