
മുക്കം: മലയോരമണ്ണിന്റെ മതസൗഹാർദ മഹോത്സവത്തെ വരവേൽക്കാനൊരുങ്ങി ഭക്തസഹസ്രങ്ങൾ. ശനിയാഴ്ച പുലർച്ചെ നടതുറക്കുന്നതോടെ ദർശനത്തിനായി ആയിരങ്ങൾ തൃക്കുടമണ്ണ ക്ഷേത്രസന്നിധിയിലേക്ക് ഒഴുകിയെത്തും. ഇരുവഞ്ഞിപ്പുഴയുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രവും ഇരുവഞ്ഞിപ്പുഴയോരവും ഭക്തരെക്കൊണ്ട് നിറയും.
മുക്കം ഭാഗത്തുനിന്ന് ഇരുവഞ്ഞിപ്പുഴയുടെ അക്കരെ ക്ഷേത്രത്തിലേക്ക് കടക്കാൻ പ്രത്യേക നടപ്പാലം നിർമിച്ചിട്ടുണ്ട്. ഉത്സവത്തോടനുബന്ധിച്ച് സർപ്പബലിയും വിശേഷാൽപൂജകളും നടന്നു. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രം റോഡും ക്ഷേത്രം ബോർഡും എന്റെ മുക്കം സന്നദ്ധസേനാ പ്രവർത്തകർ ശുചീകരിച്ചു.ജനറൽ സെക്രട്ടറി കെ. ശശികുമാർ, സി.കെ. റഫീഖ്, ബാബു എള്ളങ്ങൽ, രജീഷ് പെരുമ്പടപ്പ്, വാഹിദ് തുടങ്ങിയവർ നേതൃത്വംനൽകി.
വിവിധ ദേശങ്ങളിൽനിന്ന് ശിങ്കാരിമേളത്തിന്റെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെയുള്ള വരവാഘോഷങ്ങൾ ശനിയാഴ്ച രാത്രി ഒൻപതുമണിയോടെ ക്ഷേത്രത്തിലെത്തും.വൈകീട്ട് കൊല്ലം അനശ്വരയുടെ ‘അമ്മമനസ്സ്’ നാടകവും രാത്രി പത്തരയ്ക്ക് കരിമരുന്ന് കലാപ്രകടനവും അരങ്ങേറുമെന്ന് ക്ഷേത്രം പ്രസിഡൻറ് രാജേശൻ വെള്ളാരംകുന്ന്, ഉത്സവകമ്മിറ്റി ചെയർമാൻ സുകുമാരൻ ഇരുൾകുന്നുമ്മൽ എന്നിവർ അറിയിച്ചു



