
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായ തന്നെ തൽസ്ഥാനത്ത് നിന്നും താഴെയിറക്കാൻ ശ്രമിക്കുന്നത് ആരോപണത്തിനു മുകളിൽ അടയിരിക്കുന്നവരും അഴിമതിയുടെ രസം നുകർന്നവരുമാണെന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ പറഞ്ഞു.
ഗ്രാമത്തിലെ വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തതിൽ ലക്ഷങ്ങളുടെ അഴിമതി ആരോപിക്കുകയും ഭരണ സ്വാധീനമുപയോഗിച്ച് വിജിലൻസിനെ ഗ്രാമ പഞ്ചായത്തിൽ കയറ്റിയതും ഇതിന്റെ ഭാഗമായിരുന്നു.ഒരു രൂപയുടെ അഴിമതി ഇതിൽ കണ്ടെത്താൻ കഴിയാതെ ആരോപണമുന്നയിച്ചവർ നിരാശരാകേണ്ടിവന്നു.
താഴെ തിരുവമ്പാടി അങ്കണവാടി വർക്കറുടെ യാത്രയപ്പ് നൽകാൻ തീരുമാനിച്ചതിന്റെ ഭാഗമായി വാർഡിലെ കുടുംബ ശ്രീ അയൽ കൂട്ടങ്ങളിൽ നിന്നും എ.ഡി എസ് മുഖേന കളക്ഷൻ എടുത്തതുമായി ബന്ധപ്പെട്ട് സി.പി.എം ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണ്.പതിമൂന്ന് അയൽക്കൂട്ടങ്ങളിൽ നിന്നായി 17570 രൂപ മാത്രമാണ് പിരിവ് ലഭിച്ചത്. ഇതിൽ പരിപാടി നടന്ന ദിവസം 2800 രൂപ ചിലവിട്ട തുകയും ടീച്ചർക്ക് നൽകിയ 5000 രൂപയും കൂട്ടി 7800 രൂപ കുറച്ച് ബാക്കിയുള്ള 9770 രൂപ 10000 രൂപ തികച്ച് അതും ടീച്ചർക്ക് കൈമാറിയിട്ടുണ്ട്. അറുപതിനായിരം രൂപ മെമ്പർ പിരിച്ച് തിരിമറി ചെയ്തുവെന്ന രീതിയിൽ കള്ള പ്രചരണങ്ങൾ നടത്തുവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.തന്നെ വക്തിപരമായി അവഹേളിക്കുന്നതിനും രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യുന്നതിനുമായി കുറേ കാലമായി ചിലർ സാമൂഹ മാധ്യമങ്ങളിലൂടെ നടത്തിവരുന്ന ആഭാസങ്ങൾ ജനം തിരിച്ചറിയണമെന്നും കെ എ അബ്ദുറഹിമാൻ കൂട്ടി ചേർത്തു



