
കോഴിക്കോട് : ബീച്ചിൽ ലോറി, കാർ പാർക്കിങ് സൗകര്യം ഒരുക്കാനുള്ള തീരുമാനത്തിന് മേയർ ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽയോഗത്തിൽ അംഗീകാരം. തുറമുഖവകുപ്പിന്റെ സ്ഥലത്ത് മാരിടൈംബോർഡും കോർപ്പറേഷനുംചേർന്ന് പാർക്കിങ് ഒരുക്കാൻ കഴിഞ്ഞദിവസം മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു.ഹാർബർ എൻജിനിയറിങ് വിഭാഗം ഡി.പി.ആർ. തയ്യാറാക്കും.
ഗാന്ധി റോഡ് ഭാഗത്ത് കാറിനും തോപ്പയിൽപ്രദേശത്ത് ലോറിക്കുമാണ് സൗകര്യം. കാർ പാർക്കിങ്ങിന് മൂന്നേക്കറിലേറെയും ലോറിക്ക് മൂന്നരയേക്കറിലേറെയും സ്ഥലമുണ്ട്. പാർക്കിങ്ങിനായി വലിയനിർമാണം നടത്തേണ്ടതില്ല. സ്ഥലം ഒരുക്കിയാൽമതി. പ്രദേശത്തെ ചെറിയ കടമുറികൾ ഒരറ്റത്തേക്ക് മാറ്റാം.പാർക്കിങ്ങിനുവേണ്ടി കണ്ടെത്തിയ ഭൂമിയുടെ പാട്ടത്തുകയുടെ പകുതി കോർപ്പറേഷൻ, മാരിടൈംബോർഡിന് നൽകണം. നിർമാണപ്രവർത്തനങ്ങൾക്ക് ആവശ്യമായ ചെലവും യാഥാർഥ്യമായാൽ ലഭിക്കുന്ന വരുമാനവും കോർപ്പറേഷനും മാരിടൈംബോർഡും തുല്യമായി എടുക്കും.
കരാർകാലാവധി ഏറ്റവുംചുരുങ്ങിയത് 30 വർഷമായിരിക്കും. അതല്ലെങ്കിൽ കോർപ്പറേഷന്റെ നിക്ഷേപത്തുക 18 ശതമാനം പലിശയോടെ പൂർണമായും തിരികെലഭിക്കുന്നതുവരെയോ രണ്ട് പാർട്ടികളും കാലാവധിക്ക് മുന്നെ കരാർ അവസാനിപ്പിക്കുന്നതിന് തീരുമാനമെടുക്കുംവരെയോ ആയിരിക്കും. സ്ഥലത്തിന് ചുറ്റും വേലികെട്ടി ബോർഡുവെക്കും.പദ്ധതിഭേദഗതികൾക്കും കൗൺസിൽയോഗം അംഗീകാരം നൽകി. ഹോട്ടലുകളിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ കോർപ്പറേഷൻ നടപടിയെടുക്കുന്നില്ലെന്ന് കൗൺസിലർ എസ്.കെ. അബൂബക്കർ കുറ്റപ്പെടുത്തി



