
കോടഞ്ചേരി : വിനോദസഞ്ചാരികളുടെ ബാഹുല്യംകാരണം വീർപ്പുമുട്ടുന്ന കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് തിരക്ക് നിയന്ത്രിക്കാനും സഞ്ചാരികൾക്ക് സുരക്ഷയൊരുക്കാനും പ്രാദേശിക സംരക്ഷണസമിതി രൂപവത്കരിച്ചു.11 അംഗസമിതിയിലെ വൊളന്റിയർമാർ അവധി ദിവസങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ രംഗത്തിറങ്ങും. ഇവരുടെ ഇടപെടലുണ്ടായതോടെ ഞായറാഴ്ച സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാനായി. മേയ് അഞ്ചിന് സഞ്ചാരികളുടെ പ്രവാഹത്തെത്തുടർന്ന് നെല്ലിപ്പൊയിൽ- നാരങ്ങാത്തോട് റൂട്ടിൽ വൈകുന്നേരം ഗതാഗതക്കുരുക്കായിരുന്നു.
ഇതിനകം 20 പേരുടെ ജീവൻ പൊലിഞ്ഞ പതങ്കയത്ത് സഞ്ചാരികൾക്ക് സുരക്ഷയൊരുക്കാൻ യാതൊരു സംവിധാനവും നിലവിലില്ല. കരിങ്കൽക്കൂട്ടങ്ങളും കയങ്ങളും നിറഞ്ഞ പതങ്കയത്ത് വേണ്ടത്ര മുന്നറിയിപ്പ് ബോർഡുകളോ, ഗാർഡുകളോ ഇല്ല.പുഴയുടെ സ്വഭാവവും ഭൂമിശാസ്ത്രവും അറിയാതെ, ഇവിടെയെത്തുന്ന വിനോദസഞ്ചാരികളാണ് പലപ്പോഴും അപകടത്തിൽ പെടാറുള്ളത്. ടൂറിസം വകുപ്പിന്റെ ‘ഡെസ്റ്റിനേഷൻ ചലഞ്ചി’ൽ ഉൾപ്പെടുത്തി പതങ്കയത്ത് 1.75 കോടിയുടെ വിനോദസഞ്ചാര വികസനത്തിനാണ് ഇപ്പോൾ കളമൊരുങ്ങുന്നത്. ഇവിടെ തൂക്കുപാലം നിർമിക്കാൻ ഭരണാനുമതിയായിട്ടുണ്ട്. ‘ടേക്ക് എ ബ്രേക്ക്’ സമുച്ചയവും നിർമിക്കും.സമിതി രൂപവത്കരണയോഗം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനംചെയ്തു.



