LOCAL NEWS

യുവാവിന്റെ മരണത്തിൽ ദുരൂഹത: പിതാവിന്റെ പരാതിയിൽ മൃതദേഹം പുറത്തെടുത്ത് പരിശോധന

തോട്ടുമുക്കം പനമ്പിലാവിൽ യുവാവ് ദുരുഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്ത് പരിശോധന നടത്തി. തോട്ടുമുക്കം പനമ്പിലാവ് സ്വദേശി തോമസ് എന്ന തൊമ്മന്റെ മൃതദേഹമാണ് കല്ലറയിൽ നിന്നും പുറത്തെടുത്ത് പരിശോധന നടത്തിയത്.

മരണത്തിൽ ദുരൂഹത ഉണ്ടെന്ന പിതാവിന്റെ പരാതിയിൽ അരീക്കോട് പോലീസ് എടുത്ത കേസിലാണ് പരിശോധന ആരംഭിച്ചത്. ഏറനാട് തഹസിൽദാർ ഹാരിസ് കപൂർ, കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക് സർജൻ അജീഷ് പി പി, അരീക്കോട് സി ഐ അബ്ബാസലി തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

നവമ്പർ നാലിനാണ് ടിപ്പർ ലോറി ഡ്രൈവറായ തോട്ടുമുക്കം പനമ്പിലാവ്‌ സ്വദേശി പുളിക്കയിൽ തോമസ് എന്ന തൊമ്മൻ മരിച്ചത്.  മൃതദേഹം സംസ്കരിച്ചതിനു ശേഷമാണ് തോമസും സുഹൃത്തുക്കളുമായി അടിപിടുയുണ്ടായ കാര്യം അറിയുന്നതെന്ന് പിതാവ് പറയുന്നു. മരിക്കുന്നതിന് ആറ് ദിവസം മുമ്പായിരുന്നു സംഭവം. അടിപിടിയിൽ തോമസിന് പരിക്കുണ്ടായിരുന്നതായും നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പിതാവ് അരീക്കോട് പോലീസിൽ പരാതി നൽകിയത്.തോമസ് ചികിത്സ തേടിയെത്തിയ അരീക്കോട് ആശുപത്രിയിൽ നിന്നും എടുത്ത എക്സ്റേയിൽ തോളെല്ല് പൊട്ടിയതായി കണ്ടെത്തിയിരുന്നു. എല്ലിന്റെ ഡോക്ടറെ കാണുന്നതിന് മുമ്പ് തോമസ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രാഥമിക നിഗമനം. സ്വാഭാവിക മരണമെന്ന നിലയിൽ പനമ്പിലാവ്‌ സെന്റ് മേരീസ് ചർച് സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com