
കോഴിക്കോട്: വനഭൂമി കൈയ്യേറി അധ്യാപകൻ മതില്‍കെട്ടി. കുന്ദമംഗലം കാരന്തൂര്‍ ഹയര്‍സെക്കന്‍ററി സ്‌കൂള്‍ അധ്യാപകനായ ആളാണ് വനഭൂമിയില്‍ മതില്‍ കെട്ടിയത്. താമരശ്ശേരി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള പീടികപ്പാറ സെക്ഷനിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ മതില്‍ അധ്യാപകന്‍ തന്നെ പൊളിച്ചു നീക്കി.
അറിവില്ലായ്മ കൊണ്ടാണ് വനഭൂമിയില്‍ മതില്‍ നിർമിച്ചതെന്ന് ഇയാള്‍ പറഞ്ഞു. സര്‍വേക്കല്ല് പാകിയ സ്ഥലമാണ് വനത്തിന്‍റെ അതിര്‍ത്തി എന്ന സുഹൃത്തിന്‍റെ തെറ്റായ ഉപദേശം വിശ്വസിച്ചാണ് ഇയാള്‍ മതില്‍ കെട്ടിയത്.
ഫീല്‍ഡ് സര്‍വേയുടെ ഭാഗമായി വനത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് മതില്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. വനാതിര്‍ത്തിയില്‍ സ്ഥാപിച്ച സര്‍വേ കല്ലിന് മുകളിലായി പത്ത് മീറ്ററോളം ദൂരത്തില്‍ അനധികൃതമായി മതില്‍ കെട്ടിയതായി ഉദ്യോഗസ്ഥർ കണ്ടെത്തി.



