
കല്ലുരുട്ടി : വീടിനുസമീപത്തെ പറമ്പിൽനിന്ന് വിറക് ശേഖരിക്കുന്നതിനിടെയുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ യുവതിക്ക് ഗുരുതരപരിക്ക്. മുക്കം നഗരസഭയിലെ നെല്ലിക്കാപൊയിലിൽ കുടുക്കിൽ ബിനുവിന്റെ ഭാര്യ മനീഷയ്ക്കാണ് (36) കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരപരിക്കേറ്റത്.കാലിനും നട്ടെല്ലിനും പരിക്കേറ്റ യുവതി മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. അമ്മയ്ക്കൊപ്പം വീടിനുസമീപത്തെ പറമ്പിൽനിന്ന് വിറക് ശേഖരിക്കുകയായിരുന്നു മനീഷ. ഈ സമയം മലയിറങ്ങിവന്ന കാട്ടുപന്നി മനീഷയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മനീഷ തൊട്ടുതാഴെയുള്ള പറമ്പിലേക്ക് വീണു. ഇതിനുശേഷം പന്നി മലയിലേക്ക് തിരിച്ചുകയറി.
അമ്മയുടെ നിലവിളികേട്ടെത്തിയ മനീഷയുടെ ഭർത്താവും സമീപത്തെ വ്യാപാരിയും ചേർന്ന് മനീഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഴ്ചയുടെ ആഘാതത്തിലാണ് നട്ടെല്ലിനും കാലിനും പരിക്കേറ്റതെന്നാണ് നിഗമനം. കാലിന്റെ പരിക്ക് സാരമുള്ളതാണ്. മനീഷയെ വെള്ളിയാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.



