LOCAL NEWS

പ്രളയത്തിലും ഉരുള്‍പൊട്ടലിലും കൈത്താങ്ങായി; ‘ഫയര്‍ മാന്‍’ സലീമിനെത്തേടി ദേശീയ പുരസ്‌കാരം

മുക്കം: ജീവിതത്തില്‍ ഒരിക്കല്‍ പോലും കാണരുതേ എന്ന് നമ്മള്‍ ആഗ്രഹിക്കുന്ന പല കാഴ്ചകള്‍ക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട് അബ്ദുല്‍ സലീം. പക്ഷേ ആ കാഴ്ചകളില്‍ ആശങ്കപ്പെട്ടുപോകാതെ തന്നാല്‍ കഴിയുന്ന രക്ഷാപ്രവര്‍ത്തനം നടത്തി നിരവധി പേരെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതിന് ഒടുവില്‍ അദ്ദേഹത്തെ തേടിയെത്തിയത് ഒരു ദേശീയ അംഗീകാരമാണ്. സ്തുത്യര്‍ഹ സേവനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആൻ്റ് ഹോം ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ നല്‍കുന്ന ഡിസ്‌കിനും കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റിനുമാണ് കോഴിക്കോട് മുക്കം സ്വദേശിയും മലപ്പുറം ഫയര്‍ ആന്റ് റസ്‌ക്യു സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസറുമായ ഇ.കെ. അബ്ദുള്‍ സലിം അര്‍ഹനായത്. ദേശീയ അഗ്‌നിശമന വാരത്തോടനുബന്ധിച്ചാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്

2007 ലെ കോഴിക്കോട് മിഠായിത്തെരുവ് അഗ്നിബാധ, 2012 ലെ പുല്ലൂരാംപാറ ഉരുള്‍പൊട്ടല്‍, 2018 ലെ വെള്ളപ്പൊക്കം, അരീക്കോട് ഓടക്കയം ഉരുള്‍പൊട്ടല്‍, 2019ലെ കവളപ്പാറ ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തമുഖങ്ങളില്‍ നിര്‍ണായകമായ ഇടപെടലുകളാണ് ഈ ഉദ്യോഗസ്ഥന്‍ നടത്തിയത്. 2020 മുഖ്യമന്ത്രിയുടെ ഫയര്‍ സര്‍വീസ് മെഡലിന് അര്‍ഹനായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളിലൂടെയും ശ്രദ്ധേയനാണ്. 2019 ലെ കവളപ്പാറയിലെ പ്രകൃതി ദുരന്ത സമയത്ത് രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു കൊണ്ട് സലിം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പുകള്‍ ഏറെ വൈറലായിരുന്നു. ഈ കുറിപ്പുകള്‍ക്ക് കേരളാ ഫയര്‍ ആന്റ് റസ്‌ക്യു സര്‍വീസസ് ഡയറക്ടര്‍ ജനറലിന്റെ കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.1993 ന്‍ പൊലീസുകാരനായി സര്‍വീസ് ആരംഭിച്ച മലബാര്‍ സ്‌പെഷ്യല്‍ പൊലീസിന്റെ പഴയ ഗോള്‍കീപ്പര്‍1 996 ല്‍ ആണ് ഫയര്‍ സര്‍വീസിലെത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തിയും സലിം ശ്രദ്ധേയനാണ്. ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക ആമിനയാണ് ഭാര്യ. മക്കള്‍: ആന്‍സില്‍, അലന.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com