
കോഴിക്കോട് : പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പോലീസ് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കും. വൈകീട്ട് മൂന്നുമുതൽ ബീച്ചിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. ഉച്ചഭാഷിണിക്ക് നിയന്ത്രണമുണ്ട്. ഫയർ ഡിസ്‌പ്ലേ ഉണ്ടെങ്കിൽ കോടതിനിർദേശങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും. പുതുവത്സരാഘോഷം നടത്തുന്ന സംഘടനകളും സംഘാടകരും അത് അതത് പോലീസ് സ്റ്റേഷൻ പരിധികളിൽ മുൻകൂട്ടി അറിയിക്കണം. കോഴിക്കോട് ബീച്ച്, ഭട്ട്റോഡ്, വരക്കൽ ബീച്ച്, ബേപ്പൂർ ബീച്ച്, പുലിമുട്ട്, ബാർ, ഹോട്ടലുകൾ, ബിയർ പാർലറുകൾ, റിസോർട്ടുകൾ, ഫ്ളാറ്റുകൾ, അപ്പാർട്ട്‌മെന്റ്, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, വ്യാപാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പോലീസ് നിരീക്ഷണമുണ്ടാകും. കാർ, ബൈക്ക് റേസിങ് നടത്താൻ അനുവദിക്കില്ല.
പൊതുസ്ഥലങ്ങളിൽ മദ്യപാനം, മദ്യപിച്ച് വാഹനമോടിക്കൽ എന്നിവയ്ക്കെതിരേ കർശന നടപടിയുണ്ടാകും. ജില്ലാ അതിർത്തികളിലും മറ്റും പട്രോളിങ്ങുമുണ്ടാകും. ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ ആഘോഷപരിപാടികൾ നടക്കുന്നുണ്ടെങ്കിൽ ക്യാമ്പുകളുടെ നടത്തിപ്പുകാർ അല്ലെങ്കിൽ തൊഴിലുടമകൾ എന്നിവർ പരിപാടികൾ സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം. സിറ്റി പോലീസ് കമ്മിഷണർ രാജ്പാൽ മീണ, ഡി.സി.പി അനൂജ് പലിവാൾ എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ
പരാതി അറിയിക്കാം അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ ജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 112, 1515 എന്നീ ഫോൺനമ്പറുകളിൽ വിളിച്ച് പോലീസിന്റെ സഹായംതേടാം


