പുതിയ സ്ഥലങ്ങൾ പുതിയ അതിഥികൾ: ജനപ്രിയമായി മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങൾ.
തിരുവമ്പാടി: മഴക്കാലം അവസാനിക്കുന്നതോട കോഴിക്കോട് ജില്ലയുടെ മലയോര ഗ്രാമങ്ങളോട് ചേർന്ന് കിടക്കുന്ന വനാതിർത്തിയിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്നു. ചുരിങ്ങിയ ചിലവിൽ ചെറിയ വെള്ളച്ചാട്ടകൾ, അരുവികൾ എന്നിവയിൽ കുളിക്കാനും ട്രക്കിംഗ് നടത്തി കാനന ഭംഗി ആസ്വദിച്ച് ഇവിടങ്ങളിലെ കാലാവസ്ഥയും പ്രകൃതി സൗന്ദര്യവും അനുഭവിച്ച് മടങ്ങുന്നതിനാണ് ഇവർ എത്തുന്നത്.
തുഷാര ഗിരി, ആനക്കാംപൊയിൽ, കക്കാടം പൊയിൽ, പൂവാറൻ തോട് തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് ഇപ്പോൾ കൂടുതലാളുകൾ വന്നു പോകുന്നത്.തുഷാരഗിരിയിൽ ഏറ്റവും ഉയരത്തിലുളള മൂന്നാം വെള്ളച്ചാട്ടത്തിലേക്ക് പരിമിതമായ തോതിൽ വനം വകുപ്പിന്റെ ഗൈഡിന്റെ അകമ്പടിയോടെ ഡിസംബർ ഒന്ന് മുതൽ പ്രവേശനം അനുവദിച്ച് തുടങ്ങിയെന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ പി.വിജയൻ പറഞ്ഞു.
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ഡി.ടി.പി.സിയുടെയും വനം വകുപ്പിന്റെയും സഹകരണത്തോടെ പരിസ്ഥിതി സൗഹൃദ ടുറിസത്തിനാണ് പ്രാധാന്യം നൽകുന്നതും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതെന്ന് കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി പറഞ്ഞു.
മലയോര മേഖലകളിൽ മഴക്കാലം മുതൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് അടുത്ത കാലത്തായി വർദ്ധിച്ചിട്ടുണ്ട്. ഇവിടുത്തെ പ്രകൃതി ഭംഗിയും കാലാവസ്ഥയുമാണ് ആളുകളെ ഈ ഗ്രാമങ്ങളിലേക്ക് ആകർഷിക്കുന്നതെന്നാണ് ഡി.ടി.പി.സി. മാനേജർ ഷെല്ലിയുടെ അഭിപ്രായം. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് മികച്ച താമസവും ഭക്ഷണവും നൽകുന്നതിന് പുതിയ ഹോം സ്റ്റേകളും റിസോർട്ടുകളും ആരംഭിച്ചിട്ടുണ്ട്.
കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകൾ ഇവിടങ്ങളിൽ പുതിയ ടൂറിസം സംരംഭങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്. ഉടുമ്പ് പാറയിലേക്കുള്ള ട്രക്കിംഗിന് വനം വകുപ്പിന്റെ അനുമതി കാത്തു നിൽക്കുകയാണന്നും മലയോര മേഖലകളെ ബന്ധിപ്പിച്ചുള്ള യാത്രാ സൗകര്യത്തിനായി റോഡ് വികസനം ലക്ഷ്യമിട്ടുളള പ്രവർത്തനം തുടങ്ങിയെന്നും കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് പറഞ്ഞു.
ഇവിടങ്ങളിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് സ്ഥലങ്ങളും സൗകര്യങ്ങളും പരിചയ പ്പെടുത്തുന്നതിന് ഒരു സംഘം ഇൻഫ്‌ളുവൻ സർമാർ കഴിഞ്ഞ മൂന്ന് ദിവസം ഈ മലയോര മേഖലയിൽ ക്യാമ്പ് ചെയ്തിരുന്നു. കേരളത്തിലെ പുതിയ സ്ഥലങ്ങൾ, പുതിയ സൗകര്യങ്ങൾ എന്നിവ ലോകത്തെ അറിയിക്കുന്നതിന് വർഷം തോറും നടത്തിവരുന്ന സൗജന്യ ഡെസ്റ്റിനേഷൻ പ്രൊമോഷൻ പദ്ധതിക്ക് ഈ വർഷം മലയോര മേഖല തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഡ്രീം കേരള ഇൻഫ്ളുവൻസേഴ്സ് ഗ്രൂപ്പ് കോഡിനേറ്റർമാരായ റിൻസി ജോൺസൺ ,ജോൺസൺ കുന്നത്ത് എന്നിവർ പറഞ്ഞു. ഒരു സാധാരണ വീട്ടമ്മയായ താനിപ്പോൾ റിൻസി കിച്ചൻസ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെ ജനകീയമായത് ഇത്തരം കാര്യങൾക്ക് കൂടി പ്രാധാന്യം നൽകി തുടങ്ങിയതിന് ശേഷമാണന്നും റിൻസി പറഞ്ഞു. മുപ്പതിലധികം
വ്ളോഗർമാരാണ് ഡ്രീം കേരള കൂട്ടായ്മയിൽ നിന്ന് ഇത്തവണ ഇവിടങ്ങളിൽ എത്തിയത്. കേരളത്തിലെ സെലിബ്രിറ്റി ഷെഫുമാരിൽ മുൻ നിരയിലുള്ള കണ്ണൂർ സ്വദേശി ഷെഫ് ഷാൻ അതിഥിയായി പൂവാറംതോടിൽ
എത്തിയിരുന്നു.