
കോടഞ്ചേരി: അപകടം മാടിവിളിക്കുന്ന ഇരുവഞ്ഞി പുഴയിൽ നാരങ്ങാത്തോട് പതങ്കയത്ത് 17 വയസ്സുള്ള വിദ്യാർത്ഥി ഇന്ന് മുങ്ങി മരിച്ചടക്കം 31 പേരാണ് ഇതുവരെ മുങ്ങി മരിച്ചത്. കോഴിക്കോട് ഒളവണ്ണ സ്വദേശി കൊളത്തറ നാസറിന്റെ മകൻ ഷബീലാണ് (17) മുങ്ങി മരിച്ചത്. ഫയർഫോഴ്സ് എത്തുന്നതിനു മുമ്പുതന്നെ നാട്ടുകാരും പോലീസും ചേർന്ന് മുങ്ങിയെടുത്ത് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.മൂന്ന് പേരടങ്ങിയ സംഘമാണ് കോഴിക്കോട് ഒളവണ്ണയിൽ നിന്ന് ഇന്ന് രാവിലെ 10.30 ന് പതങ്കയത്ത് എത്തിയത്. കൂടെയുള്ള രണ്ടുപേർ വെള്ളത്തിൽ ഇറങ്ങിയെങ്കിലും ഷബീൽ വെള്ളത്തിൽ ഇറങ്ങിയിരുന്നില്ല. ഷോൾഡർ വേദനയുള്ള ഷബീൽ വെള്ളത്തിൽ ഇറങ്ങാതെ കരയ്ക്കു ഇരിക്കുകയായിരുന്നു. ഏകദേശം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഷബീലിനെ കാണാതാകുന്നത്. തുടർന്ന് പുഴയിൽ നടത്തിയ തിരച്ചിലിനിടയിലാണ് ഷബീലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് 230 പേരാണ് ഇരുവഞ്ഞിപ്പുഴയുടെ പതങ്കയത്ത് എത്തിയ ടൂറിസ്റ്റുകൾ. ടിക്കറ്റ് എടുക്കാതെയും പുഴയുടെ മറുകരയിൽ നിന്നും പലരും ഇവിടെ എത്തിച്ചേരുന്നുണ്ട്. വേനൽ അവധി ആയതുകൊണ്ട് നിരവധി ടൂറിസ്റ്റുകൾ ഇവിടെ എത്തിച്ചേരുന്നു. ഗൈഡുകൾ പ്രദേശം നിരീക്ഷിക്കുന്നുണ്ടെങ്കിലും ഈ അപകടം എങ്ങനെ സംഭവിച്ചു എന്ന് ആർക്കും അറിയില്ല.
പ്രിയപ്പെട്ട മാതാപിതാക്കളെ നിങ്ങളുടെ കുട്ടികൾ എവിടെക്കാണ് പോകുന്നതെന്ന് നിങ്ങൾ തീർച്ചയായും അന്വേഷിക്കണം. പ്രത്യേകിച്ച് നീന്തൽ അറിയാത്തവർ ദയവുചെയ്ത് പുഴയിൽ ഇറങ്ങാതിരിക്കുക. പഞ്ചായത്ത് അനിശ്ചിത കാലത്തേക്ക് ഇരുവഞ്ഞി പുഴയുടെ പതങ്കയത്ത് ഇറങ്ങുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അന്നക്കുട്ടി ദേവസ്യ അറിയിച്ചു.



