
തിരുവമ്പാടി: ജനവാസ മേഘലയിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമായതിനെ തുടർന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആദ്യ ‘മെഗാ പന്നി വേട്ട’ വിജയകരമായി പൂർത്തിയാക്കി. പഞ്ചായത്തിലെ പൊന്നങ്കയം വാർഡിലാണ് വ്യാപകമായ തിരച്ചിലും വേട്ടയും നടന്നത്.രാവിലെ 7.30-ഓടെ ആരംഭിച്ച് വൈകുന്നേരം 6.00 മണി വരെ നീണ്ടുനിന്ന പന്നി വേട്ടയിൽ ആകെ 6 കാട്ടുപന്നികളെയാണ് വെടിവെച്ചുകൊന്നത്. ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും വൻ നാശനഷ്ടമുണ്ടാക്കുന്ന പന്നികളെ ഇല്ലായ്മ ചെയ്യാനായിരുന്നു ഈ ജനകീയ ദൗത്യം.കാട്ടുപന്നികളെ കണ്ടെത്താനായി വൻ സന്നാഹങ്ങളാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നത്.17 ക്ലിഫ ഷൂട്ടർമാർ,9 പരിശീലനം ലഭിച്ച വേട്ടനായ്ക്കൾ,43 ഹണ്ടർമാർ തുടങ്ങിയവർ വേട്ടക്ക് നേതൃത്വം നൽകി. വെടിവെച്ചു കൊന്ന പന്നികളുടെ ജഡം മഹസർ തയ്യാറാക്കി മറവ് ചെയ്തു.
കാട്ടുപന്നികളെ തുരത്തുന്നതിനായി വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ഇനിയും പരിശോധനകൾ തുടരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും നേരിട്ടാണ് ഈ മെഗാ ദൗത്യത്തിന് നേതൃത്വം നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, വൈസ് പ്രസിഡന്റ് പി.ആർ. അജിത എന്നിവർക്കൊപ്പം സ്റ്റാന്റിംഗ് കമ്മിറ്റി ഭാരവാഹികളായ മനോജ് വാഴെപ്പറമ്പിൽ, ഫിറോസ് ഖാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബോസ് ജേക്കബ്, സോണി മണ്ഡപത്തിൽ, മറിയാമ്മ ബാബു എന്നിവരും ദൗത്യത്തിലുടനീളം സജീവമായി പങ്കെടുത്തു.
വരും ദിവസങ്ങളിലും പന്നിശല്യം രൂക്ഷമായ ഇടങ്ങളിൽ കർശന നിരീക്ഷണം തുടരുമെന്നും കാലാവസ്ഥ അനുകൂലമായാൽ മറ്റു വാർഡുകളിലേക്കും വേട്ട വ്യാപിപ്പിക്കുമെന്നും പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.



