ശക്തമായ മഴയിൽ റോഡ് ഒലിച്ചുപോയി; പുല്ലൂരാംപാറ കൊടക്കാട്ട്പാറയിൽ പതിനഞ്ചോളം കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിൽ.

പുല്ലൂരാംപാറ: പ്രദേശത്ത് പെയ്ത ശക്തമായ മഴയിൽ കൊടക്കാട്ട്പാറ റോഡിലെ കലിങ്കിനോട് ചേർന്നുള്ള മലയിൽതൊടി റോഡ് പൂർണ്ണമായി ഒലിച്ചുപോയി. തോട്ടിൽ വലിയ തോതിൽ വെള്ളപ്പൊക്കമുണ്ടായതോടെ കല്ലും മാലിന്യങ്ങളും അടിഞ്ഞുകൂടി ചപ്പാത്തിന്റെ പൈപ്പ് അടയുകയായിരുന്നു. തുടർന്ന് കവിഞ്ഞൊഴുകിയ വെള്ളം റോഡിലൂടെ ശക്തമായി പതിച്ചതോടെയാണ് റോഡ് തകർന്ന് വലിയ ഗർത്തം രൂപപ്പെട്ടത്.പതിനഞ്ചില ധികം കുടുംബങ്ങൾ ദൈനംദിന ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന പ്രധാന വഴിയാണ് ഇതോടെ തകർന്നടിഞ്ഞത്. നിലവിൽ തോട്ടിലൂടെയുള്ള ചെറിയ നടവഴി മാത്രമാണ് നാട്ടുകാർക്ക് ഏക ആശ്രയം. അതിനാൽ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതടക്കമുള്ള അടിയന്തര ഘട്ടങ്ങളിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നത്.സംഭവം നടന്നതിനെ തുടർന്ന് അധികൃതർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി മടങ്ങിയെങ്കിലും, തകർന്ന റോഡ് ഗതാഗതയോഗ്യമാക്കാൻ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. എത്രയും വേഗം ചപ്പാത്ത് പുനർനിർമിച്ച് യാത്രാസൗകര്യം പുനഃസ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ശക്തമായി ആവശ്യപ്പെട്ടു.



