
താമരശ്ശേരി: അടിവാരം മുതൽ തകരപ്പാടി വരെ ഗതാഗത തിരക്ക് നേരിടുന്നതിനാൽ ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട് .ചുരത്തിൽ ഇന്നലെ രാത്രി ആരംഭിച്ച ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുന്നു. അവധി ആഘോഷത്തിൻ്റെ ഭാഗമായി വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചതും റോഡ് നവീകരണവുമാണ് കുരുക്കിൻ്റെ കാരണം.
ഇന്നലെ രാവിലെ ഗുണ്ടൽപേട്ടയിലേക്കും വയനാട്ടിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പുറപ്പെട്ടവർ രാത്രിയോടെ ഒരുമിച്ച് തിരിച്ച് ഇറങ്ങാൻ ആരംഭിച്ചപ്പോഴാണ് ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. പകൽ സമയത്ത് ചുരത്തിൽ പ്രവേശന അനുമതി ഇല്ലാത്ത മൾട്ടി ആക്സിൽ വാഹനങ്ങൾ രാത്രി എട്ടുമണിയോടെ ചുരത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങിയതോടെ ചുരം പൂർണമായും നിശ്ചലമായി
ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകളിൽ നവീകരണ പ്രവർത്തി നടക്കുന്നതിനാലും ഈ ഭാഗങ്ങളിൽ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതിനാലും രണ്ടാം വളവിന് സമീപം കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ഈ ഭാഗങ്ങളിലൂടെ സാവധാനം മാത്രമേ ഇതുവഴി വാഹനങ്ങൾ കടന്നു പോവുകയുള്ളൂ. ഇന്നലെ രാത്രി രൂപപ്പെട്ട ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്നതിനിടെ ഇന്ന് രാവിലെ മുതൽ വയനാട്ടിലേക്ക് വിനോദസഞ്ചാരികൾ കൂട്ടത്തോടെ എത്താൻ തുടങ്ങിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
അത്യാസന്ന നിലയിലുള്ള രോഗികളുമായി എത്തിയ ആംബുലൻസുകൾ ഉൾപ്പെടെ മണിക്കൂറുകൾ ചുരത്തിൽ കുടുങ്ങി.അത്യാവശ്യ യാത്രക്കാർ മറ്റു വഴികൾ ആശ്രയിക്കുന്നതാണ് ഉത്തമം.



